Sunday, July 27, 2008
കരിമുകള്‍ - ഒന്ന്
ഒന്ന്
മലയും കുന്നും ചെമ്മണ്ണു പാതയും അതിനരുകില്‍ ഓലമേഞ്ഞ കള്ളുഷാപ്പുമുള്ളൊരു ഗ്രാമം. കിഴക്കുവശം വിശാലമായ പാടശേഖരങ്ങളാണ്. അതിന്റെ നടുക്ക് ഒരു തുരുത്തുണ്ട്. അവിടെയാണ് ജോസഫിന്റെ കൂര.
ചെങ്കല്ലുകൊണ്ട് കെട്ടിപ്പൊക്കിയ ചുവരുകള്‍ക്കു മുകളില്‍ എഴുക കെട്ടി ഓല വച്ചു മേഞ്ഞതാണീ വീട്. ഗ്രാമത്തില്‍ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും തുരുത്തില് അതില്ല. അതിനാല്‍ കൂരയ്ക്കുള്ളില്‍ ഒരു പാട്ടവിളക്കു കരി പിടിച്ചിരിപ്പുണ്ടാകും.
ജോസഫിന്റെ കെട്ടിയോള് അന്നക്കുട്ടിയും മകള്‍ ശോശക്കുട്ടിയുമാണ് അവിടുത്തെ അന്തേവാസികള്‍. കൂടാതെ ഒരു പശുവും കോലാടും എണീക്കാന്‍ പ്രാണനില്ലാത്ത ഒരു നാടന്‍ പട്ടിക്കുട്ടിയുമുണ്ട്.
കൂരയ്ക്കു മുമ്പിലൂടെ ഒരു തോടൊഴുകുന്നു. മഴക്കാലത്തു കൂലംകുത്തിയൊഴുകുകയും വേനലില്‍ വരണ്ടുണങ്ങിക്കിടക്കുകയും ചെയ്യുന്ന അതിന്റെ അരികില്‍ സദാസമയവും ചേറുമണക്കുന്ന കാറ്റു ചുറ്റിത്തിരിയുന്നുണ്ടാവും.
ക്വിന്റല്‍ ചാക്കുകള്‍ ലാഘവത്തോടെ തോളില്‍വച്ചു ചുമക്കുന്നതില്‍ ജോസഫിനെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല. ഇരു കൈകളിലും കൊളുത്തുകളുമായി ലോറിയില്‍നിന്ന് ഭാരം മുഴുവന്‍ തെന്റ പുറത്തു താങ്ങി വയ്ക്കുന്നതു കാണാന്‍ നല്ല അഴകാണ്. സ്വതവേ ചുവന്നു കലങ്ങിയ കണ്ണുകള്‍ ഈ നേരങ്ങളില്‍ പുറത്തേക്കു തള്ളി വരാറുണ്ട്. മൂക്കിന് തുമ്പത്തുനിന്നു വിയര്‍പ്പു മണികള്‍ ഉരുണ്ടു വീഴുന്നതും കാണേണ്ട കാഴ്ച തന്നെ.
ലോഡിറക്കി കഴിഞ്ഞാല്‍ മടിക്കുത്തുനിറയെ നോട്ടുകള്‍ കിട്ടും. ഇനിയാണ് ജോസഫിന്റെ പ്രകൃതം കാണേണ്ടത്. ഇടംവലം നോക്കാതെ നേരെ ഷാപ്പിലേക്കു വച്ചു പിടിക്കും. അവിടെ പ്രത്യേകം തയ്യാറാക്കിയ 'ആനമയക്കി'യും കള്ളും ചേര്‍ന്ന മിശ്രിതം മടമടയായി കുടിച്ചുതീര്‍ക്കും.
മറ്റു കുടിയന്മാരെപ്പോലെ തൊട്ടുനക്കുന്നതിലൊന്നും വിശ്വാസമില്ലാത്തയാളാണയാള്‍. ആനമയക്കീടെ കുത്തല് മാറാന്‍ കുറച്ചു പച്ചമുളക് എളിയില്‍ കരുതിയിട്ടുണ്ടാകും. അതെടുത്തു കടിച്ചുചവച്ച് നാക്കിനെ ഒന്നു പൊള്ളിച്ചെടുക്കും. ബാക്കി വരുന്ന കൊറ്റന്‍ നിലത്തെ പൂഴിമണ്ണിലേക്കു പാറ്റിത്തുപ്പും.
ഈ പ്രകൃതമെല്ലാം കണ്ടു നില്ക്കുന്ന വിളമ്പുകാരനെ വീണ്ടും അര്‍ത്ഥംവച്ചു തുറിച്ചു നോക്കുമ്പോള്‍ അടുത്ത കുപ്പിയില്‍ 'വിഷം' തയ്യാറായി മുന്നിലെത്തിയിരിക്കും. പാതിരാക്കോഴി കൂകും വരെ അയാള്‍ 'ആനമയക്കി'യും പച്ചമുളകുമായി അങ്കം വെട്ടിക്കൊണ്ടിരിക്കും. അന്നത്തെ പറ്റു മുഴുവന്‍ ഡസ്കിനു മുകളില്‍ ചോക്കുകൊണ്ടെഴുതുന്ന വിളമ്പുകാരന്.
ചുറ്റും ചിതറിക്കിടക്കുന്ന പച്ചമുളകു ഞെട്ടുകള്‍!
ജോസഫ് ഷാപ്പില്‍നിന്നിറങ്ങുമ്പോള്‍ രാത്രി പന്ത്രണ്ട് കഴിഞ്ഞിരുന്നു. മടിക്കുത്തില്‍ ഒരു ചില്ലിക്കാശു ബാക്കിയില്ല. ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴക്കാലം. കുടയില്ല. മഴയിലൂടെ ആടിയാടി വീട്ടിലേക്കു നടന്നു. ചെമ്മണ്ണു നിറഞ്ഞ പാതയോരങ്ങളില്‍ കലക്കവെള്ളം തളംകെട്ടിക്കിടന്നു. ഇനി പാടം മുറിച്ചു വേണം കൂരയിലെത്താന്‍. ചതുരങ്ങളായി കിടക്കുന്ന പാടവരമ്പിലൂടെ തത്തിക്കളിച്ചും തെന്നിയും ഉരുണ്ടു വീണും ഞാറില്‍ ചവിട്ടിയും ജോസഫ് ഒരു പദപ്രശ്നത്തിലേതു പോലെ സഞ്ചരിച്ചു തുരുത്തിന്റെയടുത്തെത്തി. തോടു നിറഞ്ഞു കവിഞ്ഞൊഴുകുന്നു. വെള്ളത്തിനു കലക്കലും പതയും. കരയിലെ കൈതച്ചെടികളെല്ലാം നെഞ്ചറ്റം വെള്ളത്തില്‍ തുടിച്ചുനിന്നു. പടിഞ്ഞാറു നിന്ന് ഈറച്ച കാറ്റും ഊത്തലും അയാളെ ഒന്നുലച്ചു കടന്നുപോയി.
അയാള്‍ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു. സ്വന്തം ചെറ്റപ്പുര മഴ നനയുന്നതു കുറെ നേരം ജോസഫ് നോക്കിനിന്നു. തോടു കടന്നുവേണം തുരുത്തിലെത്താന്‍. നെഞ്ചറ്റം വെള്ളത്തിലിറങ്ങിക്കയറി പുരയുടെ മുറ്റത്തെത്തി.പുറത്തു ഇളംതിണ്ണയുടെ ഓരത്തു സുഖനിദ്രയിലായിരുന്ന പട്ടിക്കുട്ടി ജോസഫിന്റെ ലക്ഷണംകെട്ട വരവുകണ്ടു നന്ദി പ്രകാശിപ്പിച്ചു. എഴുന്നേറ്റുനിന്നു വാലാട്ടി മുരണ്ടു. പിന്നീട് വീണ്ടും വളഞ്ഞു കൂടാനുള്ള ഭാവത്തോടെ വട്ടംചുറ്റി ചുരുണ്ടുകൂടി.
"ടാ... ടോമീ...!"
ജോസഫ് ഗൗരവത്തില്‍ പട്ടിയെ വിളിച്ചു. ഒപ്പം അതേ സ്വരത്തില്‍ ഭാര്യയേയും.
"ടീ.. അന്നക്കുട്ട്യേയ്...!"
രണ്ടു പേരും പ്രതികരിച്ചില്ല. അന്നക്കുട്ടി കേള്‍ക്കുന്നുണ്ടായിരുന്നു. തലയ്ക്കു വെളിവില്ലാത്ത മനുഷ്യന് ഈ കോലത്തില്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ മനസ്സില്ല.
ഇതെല്ലാം ആനമയക്കീടെ കളികളാണെന്നവള്‍ക്കറിയാം. കാലമെത്രയായി കാണാന്‍ തുടങ്ങീട്ട്...
പുറത്തെ അന്തരീക്ഷം തണുത്തു വിറങ്ങലിച്ചിരുന്നു. പട്ടിക്കുട്ടിക്കും വിറയലുണ്ടായിരുന്നു. രാത്രിയില്‍ പാടശേഖരങ്ങളില്‍ പെയ്യുന്ന മഴയ്ക്ക് തണുപ്പുകൂടും.
പക്ഷേ, ജോസഫിനു തണുപ്പുണ്ടായിരുന്നില്ല. ആ ഗ്രാമത്തില്‍ അപ്പോള്‍ തണുപ്പില്ലാത്ത ഒരാള്‍ അയാള്‍ മാത്രമായിരുന്നു.
ആനമയക്കിയും പച്ചമുളകും തണുപ്പിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
"ടാ... ടോമീ... നീയ്യിന്നു കുളിച്ചോടാ....?"
ജോസഫ് പട്ടിയോടായി ചോദിച്ചു. കുറ്റാക്കുരിരുട്ടത്തു ലോകം മുഴുവന്‍ മൂടിപ്പുതച്ചുറങ്ങുമ്പോള്‍ പട്ടിയോടായാല്‍പ്പോലും ചോദിക്കാമായിരുന്നതല്ല അത്.
യജമാനസ്നേഹമുള്ള അതു വെറുതെ മുരണ്ടു. വീണ്ടും ഉറങ്ങാനായി വട്ടം കൂട്ടി.മനസ്സിലെന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ ജോസഫ് നായ്ക്കുട്ടിയുടെ അടുത്തേക്കു ചെന്നു. എന്തോ അപകടം കണ്ടിട്ടെന്ന പോലെ അതു മോങ്ങിക്കൊണ്ടു ഒഴിഞ്ഞുമാറാന്‍ നോക്കി. അയാള്‍ അതിനെ വാരിയെടുത്ത് തോട്ടിറമ്പത്തേക്കു നടന്നു. എന്നിട്ടു യാതൊരു ദയയുമില്ലാതെ ഒഴുക്കുവെള്ളത്തിലേക്കു ഒരേറ്.
"പോയി കുളിച്ചിട്ടു വന്നു കെടക്കടാ... നായിെന്റ..."
പടിഞ്ഞാറുനിന്നു ആര്‍ത്തലച്ചുവന്ന കാറ്റിലും ഊത്തലിലുംപെട്ട് അയാളുടെ ആക്രോശം പാടശേഖരങ്ങളില്‍ മുഴങ്ങി.
നായ്ക്കുട്ടി ഇരുട്ടില്‍ കൈതക്കാടുകള്‍ക്കിടയിലൂടെ താഴേക്കൊഴുകിപ്പോയി.
എന്തോ ഒരു നിവൃതി അനുഭവിച്ചുകൊണ്ടു ജോസഫ് മുറ്റത്തേക്കു തിരിച്ചു നടന്നു. ഉമ്മറത്ത് എത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. വീടിന്റെ ഓലത്തട്ടിക മാറ്റി പകരം പ്ലാവിന് പലക കൊണ്ടുള്ള നല്ല വാതില്‍ പണിതു വച്ചിരിക്കുന്നു.
രാവിലെ പുറത്തോട്ടിറങ്ങുമ്പോള്‍ ഇതുണ്ടായിരുന്നില്ല. ഇതെങ്ങിനെ ഇവിടെയെത്തി...?
താനറിയാതെ ഇവിടെ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നയാള്‍ക്കു തോന്നി.
എന്തൊക്കെയോ നിശ്ചയിച്ചുറപ്പിച്ചപോലെ പെട്ടെന്നു വീട്ടില്‍ നിന്നിറങ്ങി. ആടിയാടി പാടം മുറിച്ചുകടന്നു പൊക്കാമറ്റം കവല ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി.
നേരം വെളുക്കാന്‍ പിന്നെയും സമയമുണ്ടായിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Saturday, July 26, 2008
കരിമുകള്‍ - രണ്ട്
രണ്ട്
അന്നക്കുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല. പാടത്തുനിന്നു വീശുന്ന കാറ്റ് വീടിെന്റ മുകളിലെ തുറന്ന ഭാഗത്തുകൂടി ഈര്‍പ്പം മുറിയില്‍ കലര്‍ത്തി തണുപ്പു ചുഴികളുണ്ടാക്കുന്നു. ശോശക്കുട്ടി അടുത്തു കിടപ്പുണ്ട്. പതിനഞ്ചുവര്‍ഷം മുമ്പൊരു മഴക്കാലത്താണ് അവളുണ്ടായത്. എത്ര പെട്ടെന്നാണ് കാലം കഴിഞ്ഞു പോയത്. ഇന്നവള്‍ മുതിര്‍ന്ന പെണ്ണായി. അവളെ വളര്‍ത്താനായി താനനുഭവിച്ച ദുരിതങ്ങള്‍ കര്‍ത്താവിനു മാത്രമേ അറിയൂ.
ജോസഫ് പെണ്ണു കാണാന്‍ വരുമ്പോള്‍ കള്ളു കുടിയനായിരുന്നില്ല. എന്തൊക്കെ പ്രതീക്ഷകളാണ് അന്നു നല്‍കിയത്. പിന്നീട് സ്ത്രീധനമായി അപ്പന് തന്ന പൊന്നും പണവുമെല്ലാം ക്രമേണ കുടിച്ചു മുടിപ്പിച്ചു. ഒരര്‍ത്ഥത്തില്‍ താനിങ്ങനെയൊന്നും കഴിയേണ്ടവളല്ലല്ലോ?
ആലോചന വന്നപ്പോള്‍ തനിക്കിഷ്ടമുണ്ടായിരുന്നില്ല. അപ്പെന്റ പിടിവാശിക്കു മുമ്പില്‍ എന്തു ചെയ്യാന്‍?
ജോസഫ് പണിക്കുപോയാല്‍ ഒരു ചില്ലിക്കാശു വീട്ടിലെത്തിക്കില്ല. ചിലപ്പോള്‍ വീട്ടുസാധനങ്ങളെല്ലാം എടുത്തു വിറ്റു കള്ളുകുടിക്കും. കല്യാണം കഴിഞ്ഞ് തറവാട്ടില്‍ നിന്നു കൊടുത്തുവിട്ട ചെമ്പു പാത്രങ്ങള്‍, ഉരുളികള്‍ തുടങ്ങി തുപ്പല് കോളാമ്പി വരെ വിറ്റു കുടിച്ചു. ഇക്കഴിഞ്ഞ ദിവസം പണി കഴിഞ്ഞെത്തിയപ്പോള്‍ കിടക്കുന്ന കട്ടിലും കാണാനില്ല.
ആദ്യകാലങ്ങളില്‍ കുടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ദേഹോപദ്രവും തുടങ്ങിയിട്ടുണ്ട്.
ശോശക്കുട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ തീയാണ്. ഇക്കഴിഞ്ഞ മീനത്തില്‍ തെരണ്ടു. ആരേയും അറിയിച്ചില്ല. ആരോട് പറയാന്‍? പറഞ്ഞാല്‍ നാലു പുറത്തുനിന്നും പരിഹാസവും കുത്തു വാക്കുകളും കേള്‍ക്കേണ്ടിവരും. കള്ളുകുടിയന് ജോസഫിന്റെ മകളല്ലേ...? എന്തെങ്കിലുമൊന്നു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ് നാട്ടുകാര്‍.
നാടൊട്ടുക്കും സ്ത്രീലാളന കഥകള്‍ നിറഞ്ഞു നില്ക്കുന്നു. മുതുക്കന്മാരായ നേതാക്കന്മാര്ക്കും അവരുടെ സില്‍ബന്ദികള്‍ക്കും ഇത്തരം കിളിന്തു പെണ്‍കുട്ടികളിലാണ് കമ്പം. ഇനിയിപ്പോള്‍ തെന്റ കണ്ണൊന്നു തെറ്റിയാല്‍ അവളുടെ തന്ത ജോസഫ് തന്നെ കച്ചോടമുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിക്കൂടായ്കയില്ല.
കാലമതാണ്.
ചെറ്റപ്പുരയ്ക്കു യാതൊരു അടച്ചൊറപ്പുണ്ടായിരുന്നില്ല. ഓല മെടഞ്ഞ് തട്ടികയാക്കിയാണു മുന്‍ വാതിലും പിന്‍വാതിലും അടച്ചിരുന്നത്. ചെറിയൊരു കാറ്റുവന്നാലും തുറന്നുപോകും. പക്ഷേ, ഇങ്ങനെയെങ്കിലും ഒരടച്ചൊറപ്പില്ലാതെ എങ്ങിനെ ജീവിക്കും?
ഈയിടെ ചെറുപ്പക്കാരു പലപ്പോഴായി കേറി വരുന്നുണ്ട്. പലവിധ കാര്യങ്ങള്‍ പറഞ്ഞാണ് വരവെങ്കിലും അവരുടെ മനസ്സിലിരുപ്പ് അന്നക്കുട്ടി അളന്നു വച്ചിട്ടുണ്ട്. അവരുടെ അസ്ഥാനത്തുള്ള നോട്ടങ്ങളും മൂളലുകളും...
അങ്ങിനെയാണ് വീടിന് അടച്ചൊറപ്പുള്ള ഒരു വാതില്‍ പണിയണമെന്ന് അന്നക്കുട്ടിക്കു തോന്നിയത്. നേരം വെളുത്താല്‍ താന്‍ സ്കൂളിലേക്ക് ഉപ്പുമാവുണ്ടാക്കാനായി പോവും. ഉച്ചകഴിഞ്ഞേ തിരിച്ചെത്തൂ.
ശോശക്കുട്ടി പത്താംതരം തോറ്റതില്‍ പിന്നെ വേറെങ്ങും പോയില്ല. അവള് എപ്പോഴും വീട്ടിലുണ്ടാവും. ചെറുപ്പക്കാരു കേറിയിറങ്ങി നെരങ്ങാതെ നോക്കണം. എന്തെങ്കിലും സംഭവിച്ചാല്‍ അമ്മയ്ക്കാണ് ദോഷം. പെണ്മക്കളെ കയറൂരി വിട്ടെന്നു പഴി കേള്‍ക്കേണ്ടി വരും.
ഉപ്പുമാവുണ്ടാക്കുന്ന ജോലി മലയാളം വാദ്ധ്യാര് നാരായണന് മാഷായിട്ട് ഉണ്ടാക്കിത്തന്നതാണ്. അദ്ദേഹത്തെ നാട്ടിലെല്ലാവരും മാഷ് എന്നു വിളിക്കുന്നു. ഈ ഉപ്പുമാവും പണിയുടെ കാശെല്ലാം മാഷിന്റെ കയ്യില്‍ ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു.ഒരു ദിവസം അദ്ദേഹത്തോടൊപ്പം മരമില്ലില്‍ പോയി പ്ലാവിെന്റ അസ്സല് കാതലു വാങ്ങി അറപ്പിച്ചു വാതിലുണ്ടാക്കിച്ചു. മുന്‍വശത്തും പിന്‍വശത്തും അടച്ചൊറപ്പുള്ള വീട്ടില്‍ താമസിക്കാന്‍ അന്നക്കുട്ടിക്ക് നല്ല മനഃസമാധാനം തോന്നി. ഇനി നന്നായി ഉറങ്ങാം.
പുറത്തു പാടശേഖരങ്ങളില്‍ ചീറിയടിക്കുന്ന എടവപ്പാതിക്കാറ്റ്. പുറത്തു കതകിനടുത്ത് ഒരു മൂളല്‍ കേള്‍ക്കുന്ന പോലെ....
അന്നക്കുട്ടി ചെവി വട്ടം പിടിച്ചു.
ടോമിയെന്ന പട്ടിക്കുട്ടിയുടെ ശബ്ദം. അവള് ചെന്നു കതകു തുറന്നപ്പോള്‍ നനഞ്ഞൊട്ടി കിടുകിടാ വിറച്ചുകൊണ്ട് നായ്ക്കുട്ടി ദയനീയമായി അന്നുക്കുട്ടിയെ നോക്കി. അവള് ഒരു കീറച്ചാക്കെടുത്തു അതിനെ സുരക്ഷിതമായൊരു സ്ഥലത്ത് ഉറങ്ങാനുള്ള ഇടമൊരുക്കി കൊടുത്തു.
അന്നക്കുട്ടി ശോശക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടന്നു. ദൂരെ എണ്ണക്കമ്പനിയിലെ പുലര്‍കാല സൈറണ്‍ മുഴങ്ങുന്നുണ്ടായിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Friday, July 25, 2008
കരിമുകള്‍ - മൂന്ന്
മൂന്ന്
എണ്ണക്കമ്പനിയിരിക്കുന്ന സ്ഥലം ഏകദേശം ആയിരം ഏക്കറോളം കാണുമായിരിക്കും. മലയും കുന്നും പാടവും തോടും ചതുപ്പുമെല്ലാം അവിടെയുണ്ട്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷുകാര്‍ ഇന്ത്യ വിട്ടു പോയപ്പോള്‍ ഈ എണ്ണക്കമ്പനിയുടെ ചുമതലയും ഇവിടുത്തുകാര്‍ക്കു ഏല്പിച്ചുകൊടുത്തു.
ദാരിദ്ര്യവും അടിമത്തവും മാത്രം കണ്ടു ശീലിച്ച നാട്ടുകാര്‍ക്കു എണ്ണക്കമ്പനിയുടെ താക്കോല്‍ക്കൂട്ടം കൈമാറിയപ്പോള്‍ അതേറ്റു വാങ്ങിയ ഉദ്യോഗസ്ഥന്മാര് ഒന്നു പകച്ചു.
ദൂരെയുള്ള തുറമുഖത്തുനിന്ന് പൈപ്പുവഴി ക്രൂഡ് ഓയില്‍ ഒഴുകിവന്നു കമ്പനിയിലെ ഏറ്റവും വലിയ ടാങ്കില്‍ വീഴുന്നുണ്ടായിരുന്നു. ഈ ചെളിക്കുഴമ്പ് നാനാവിധമായ മാറ്റങ്ങള്‍ക്കു വിധേയപ്പെട്ട് മണ്ണെണ്ണയും പെട്രോളും ഡീസലും വിമാന എണ്ണയുമായി രൂപപ്പെട്ടു. ഒടുക്കം ബാക്കിയായ കറുത്ത പദാര്‍ത്ഥം റോഡു നിര്‍മാണത്തിനുപയോഗിക്കുന്ന ടാര്‍ വീപ്പകളില്‍ നിറച്ച് ഉത്തരേന്ത്യന്‍ വണ്ടികളില്‍ കയറ്റിയയച്ചു. ഭാരതത്തിന്റെ നിരത്തിനെ മുഴുവന്‍ കറുപ്പിച്ചത് ഈ ടാറുപയോഗിച്ചായിരുന്നു.
മഹാത്മാഗാന്ധിയുടെ സമരമുറകളില്‍ ആകൃഷ്ടരായ ഒരു ജനവിഭാഗം ഗ്രാമത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്ര നിര്‍മാണത്തിനായി അവര്‍ കയ്യുംമെയ്യും മറന്നു പണിയെടുത്തു.
കമ്പനിക്കുള്ളില്‍ ഭീമന് എണ്ണ സംഭരണികള്‍ നിരന്നു നിന്നിരുന്നു. ക്രൂഡ് നിറഞ്ഞുനിന്ന സംഭരണിക്കു ചുറ്റും വലം വയ്ക്കണമെങ്കില്‍ ജീപ്പ്പു വേണമെന്ന രീതിയിലാണ് പണിതിട്ടുള്ളത്.
കമ്പനിയുടെ തൊട്ടടുത്ത മതില് ഗ്രാമത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം. പഠിക്കാന്‍ വരുന്നതു ഗ്രാമീണരുടെ മക്കളും. കമ്പനി ഉദ്യോഗസ്ഥരുടെ മക്കള്‍ക്കു പഠിക്കാന്‍ അതിനകത്തു തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടിടത്തെയും ബോധന സമ്പ്രദായങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുകള്‍ നിറഞ്ഞു നിന്നിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും ദരിദ്ര നാരായണന്മാരുടെ മക്കളായിരുന്നു. എന്തോ കടമ നിറവേറ്റുന്ന പോലെ അവര്‍ സ്കൂളില്‍ വന്നുപൊയ്ക്കൊണ്ടിരുന്നു. ആവശ്യത്തിനു പാഠപുസ്തകങ്ങളോ വിശപ്പിനുള്ള ഭക്ഷണമോ കരുതാന്‍ വഴിയില്ലാത്ത കുട്ടികള്‍.
സ്കൂളില്‍ പോകുന്ന വഴിക്ക് കമ്പനി മലയില്‍ കയറി പറിക്കുന്ന കാരയ്ക്കയും തൊണ്ടിപ്പഴവും പച്ചവെള്ളവും കൊണ്ടു വിശപ്പടക്കുന്നവര്‍. എല്ലാവരുടെയും പോക്കറ്റില്‍ വലിയ വട്ടയില മടക്കി വച്ചിട്ടുണ്ടാവും. ഉച്ചയ്ക്ക് സര്‍ക്കാര്‍ സ്കൂളില്‍ കൊടുക്കുന്ന ഉപ്പുമാവും പാലും എന്ന പദ്ധതിപ്രകാരമുള്ള ഭക്ഷണം കഴിക്കാന്‍ വട്ടയില നിര്‍ബന്ധമാണ്.
സ്കൂളില്‍ ഉപ്പുമാവുണ്ടാക്കുന്ന പണി അന്നക്കുട്ടി ഏറ്റെടുക്കാന്‍ സമ്മതിച്ചപ്പോള്‍ ജോസഫ് കയറി ഉടക്കിയതാണ്‍്. പക്ഷേ, നാരായണന് മാഷ് നിര്‍ബന്ധിച്ചു പറഞ്ഞപ്പോള്‍ ജോസഫ് പിന്നീടൊന്നും പറഞ്ഞില്ല.
ഉപ്പുമാവു പുരയുടെ തൊട്ടടുത്തു പാതാളം പോലൊരു കിണറുണ്ട്. താഴെ വരെ ബക്കറ്റ് എത്തണമെങ്കില്‍ ഒരുപാടു സമയമെടുക്കും. ഭക്ഷണം പാകം ചെയ്യാനായി ധാരാളം വെള്ളം വേണ്ടതുണ്ട്. ഇതു മുഴുവന്‍ വലിയ ബക്കറ്റുപയോഗിച്ചു കോരിയെടുക്കണം. എട്ടാം ക്ലാസിലെ പിന് ബഞ്ചിലിരിക്കുന്ന കുര്യാക്കോ വെള്ളം കോരാറാകുമ്പോള്‍ ക്ലാസില്‍നിന്നിറങ്ങി വരും.
'ഉപ്പുമാവു കുര്യാക്കോ' എന്നാണ് കുട്ടികള്‍ അവനെ വിളിക്കാറ്. സ്കൂളില്‍ ചേര്‍ന്നകാലം മുതല്‍ പഠിക്കാന്‍ പിന്നോട്ടായതിനാല്‍ ഓരോ കൊല്ലവും തോറ്റു തോറ്റാണ് ഇവിടെയെത്തിയത്. കുര്യാക്കോയുടെ അപ്പന് ചാത്തുണ്ണി പൊക്കാമറ്റം കവലയിലെ മീന്‍ക്കച്ചവടക്കാരനാണ്. അതിനാല്‍ 'ചാളക്കുര്യാക്കോ' എന്നും വിളിക്കുന്നവരുമുണ്ട്.
പഠിക്കുന്ന കാര്യത്തില്‍ അവനൊരു ശ്രദ്ധയുമില്ല. എന്നാല്‍ സ്കൂളിലെ മറ്റു പല കാര്യങ്ങള്‍ക്കും ആളൊരു സഹായിയാണ്. അതുകൊണ്ടുതന്നെ കുര്യാക്കോ പഠിച്ചില്ലെങ്കിലും സാറന്മാര് അവനെ തല്ലുകയോ വഴക്കു പറയുകയോ പതിവില്ല.
നാലാമത്തെ പിരിയഡ് മിക്കവാറും വാര്യരുസാറിെന്റ കണക്കു ക്ലാസായിരിക്കും. ഗൃഹപാഠം ഒരുപാടു ചെയ്യേണ്ടതുണ്ട്. മാത്രവുമല്ല, കണക്കിലെ വിവിധ തരം സൂത്രവാക്യങ്ങള്‍ മനഃപാഠമാക്കുക ചില്ലറ കാര്യമല്ല. ഈവക പൊല്ലാപ്പുകള്‍ക്കൊന്നും നില്‍ക്കാതെ കുര്യാക്കോ കാലേക്കുട്ടി ഉപ്പുമാവും പുരയിലെത്തിയിട്ടുണ്ടാവും. മറ്റു കുട്ടികള്‍ വാര്യര്‍ സാറിന്റെ അടിയില്‍നിന്നും രക്ഷപ്പെട്ട കുര്യാക്കോയെക്കുറിച്ചോര്‍ത്തു 'ഭാഗ്യവാന്' എന്നു പറയും.
ഉപ്പുമാവും പുരയുടെ ഭാഗത്തുള്ള കാഴ്ച വളരെ രസകരമാണ്. എണ്ണിയാലൊടുങ്ങാത്തത്ര കാക്കകള്‍ അടുത്തുള്ള വാക മരത്തിലും പരിസരങ്ങളിലുമുണ്ടാകും. ചുറ്റുപാടുകളില്‍ ഗ്രാമത്തിലെ സര്‍വ്വത്ര തെണ്ടിപ്പട്ടികളും.
കാക്കകള്‍ പരസ്പരം സംസാരിക്കുന്നതു കുര്യാക്കോ നോക്കി നിന്നിട്ടുണ്ട്. അവറ്റകളും മനുഷ്യനെപ്പോലെ തന്നെ സ്വന്തക്കാരെ കരഞ്ഞു വിളിച്ച് അടുത്തുകൊണ്ടു വരികയും മറ്റുള്ളവയെ കൊത്തിയോടിക്കുകയും ചെയ്യുന്നു.
ഇത്തരം സ്വജന പക്ഷപാതങ്ങള്‍ മനുഷ്യരില്‍ നിന്നും കാക്കയിലേക്കു പകര്‍ന്നതാണോ? അതോ തിരിച്ചോ? അവനു സംശയം തോന്നിയിട്ടുണ്ട്.
അമേരിക്കയില്‍നിന്നു കപ്പല്‍ കയറി വന്ന നുറുക്കിയ ഗോതമ്പിെന്റ വെളുത്ത ചാക്കിനു പുറത്തു വലിയൊരു കഴുകന് തുറിച്ചു നോക്കിനിന്നു. അതു പൊട്ടിച്ചു വലിയ ചെമ്പിലിട്ടു പുഴുങ്ങി, സസ്യ എണ്ണ കൂറ്റന്‍ ചീനച്ചട്ടിയിലൊഴിച്ചു കടുകും മുളകും മൂപ്പിച്ച് ഉപ്പുചേര്‍ത്തു വഴറ്റിയെടുക്കുന്നതാണ് ഉപ്പുമാവ്. കൂടാതെ പാല്‍പ്പൊടി വെള്ളമൊഴിച്ചു കാച്ചിക്കുറുക്കിയെടുക്കുന്ന പാല്‍ക്കുറുക്ക് തുടങ്ങിയവയാണ് സ്കൂളിലെ ഭക്ഷണങ്ങള്‍.
വട്ടയില നിവര്‍ത്തി നിരന്നിരിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്കിടയിലൂടെ കുര്യാക്കോ വിളമ്പിക്കൊണ്ടു നടന്നു. ചിലര്‍ കിഴികെട്ടി വീട്ടില്‍ കൊണ്ടുപോകുന്നു. മറ്റുചിലര്‍ അവിടെത്തന്നെയിരുന്നു കഴിക്കുന്നു.
വിതരണം കഴിഞ്ഞാല്‍ ഒരുപാടു മിച്ചം വരും. ഒരു വലിയ പാത്രം നിറയെ കുര്യാക്കോ എടുത്തുവയ്ക്കും. വീട്ടില്‍ കൊണ്ടുപോയി രാത്രി ഭക്ഷണമായും ഉപയോഗിക്കാം.
സ്കൂളില്‍ പത്തു മണിക്കാണ് ബല്ലടിക്കുക. കുട്ടികളും അധ്യാപകരും കൃത്യസമയത്തു ഹാജരുണ്ടാവണമെന്ന കാര്യത്തില്‍ പ്രധാനാദ്ധ്യാപകനു നിര്‍ബന്ധമുണ്ട്.
മാഷ് രാവിലെ പാടത്തു കുറച്ചു പണി ചെയ്ത ശേഷമേ സ്കൂളിലെത്തു. പക്ഷേ, സ്കൂള്‍ സമയം ഇതുവരെ തെറ്റിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ തിടുക്കപ്പെട്ടു പാടത്തുനിന്നു കേറി കുളിച്ച് സ്കൂളിലെത്തുമ്പോള്‍ ചെവി മടക്കുകളില്‍ ചേറിരിക്കുന്നതും ചില കുട്ടികള്‍ കണ്ടുപിടിക്കാറുണ്ട്.
അദ്ദേഹത്തിന്റെ വിഷയം മലയാളമാണ്. രാവിലെ പാടത്തു പണിയെടുക്കുന്നതിനെക്കുറിച്ച് മാഷിന് ന്യായീകരണങ്ങളമുണ്ട്. അതദ്ദേഹം എവിടെയും പറയും. മനുഷ്യന് മണ്ണില്‍ പണിയെടുക്കണം. അതില്‍നിന്നു കിട്ടുന്ന അന്നത്തിന്റെ ഗുണമേ ദേഹത്തു പിടിക്കൂ... അതുകൊണ്ടാണ്. ഉറക്കമുണര്‍ന്നാല്‍ ചിട്ടയായ പ്രഭാത കൃത്യങ്ങള്‍ക്കുശേഷം പാടത്തേക്കിറങ്ങുന്നത്.
കമ്പനിയുടെ വരവോടെ സ്ഥിതിഗതികളാകെ മാറിയതായി മാഷിനു മനസിലായി. വരമ്പത്തു സ്ഥിരമായി കാണാറുണ്ടായിരുന്ന ഞണ്ടും ഞവിണിയും തവളയുമൊന്നും ഇപ്പോഴില്ല. കണ്ടത്തില്‍ സര്‍വത്ര എണ്ണപ്പാട കെട്ടിയ വെള്ളം.
പണ്ടെല്ലാം മൂന്നു പൂപ്പ് കൃഷി നടത്തിയിരുന്ന പാടങ്ങളില്‍ ഇപ്പോള്‍ ഒരു പൂപ്പ് കൃഷിയേയുള്ളൂ. കൂടാതെ രാസവളപ്രയോഗം, ചാഴിക്കു മരുന്നടി തുടങ്ങിയവ ഓരോരുത്തരും അവരവരുടെ താല്പര്യമനുസരിച്ച് നടപ്പാക്കുന്നുണ്ട്. അതിെന്റയെല്ലാം ദോഷങ്ങള്‍ ഇപ്പോള്‍ കാണുന്നുമുണ്ട്.
പണ്ടു പാടത്തുവരുന്ന ഉത്സാഹമില്ല ഇപ്പോള്‍. പാടശേഖരങ്ങള്‍ ചെറു ജീവ ജാലങ്ങളുടെ ശ്മശാനം പോലെ തോന്നുന്നു. പക്ഷേ, തലമുറകളായി കൃഷി ചെയ്തു വരുന്ന കണ്ടങ്ങള്‍ വെറുതെയിടുന്നതെങ്ങനെ? കൃഷിപ്പണി താനായിട്ടു നിര്‍ത്താന്‍ പാടില്ല. തലമുറകള്‍ കൈമാറിപ്പോന്ന സുകൃതമാണത്.
കൃഷി പണ്ടത്തെപ്പോലെ ലാഭകരമല്ല. ചിലവും വരവും തട്ടിക്കിഴിച്ചാല്‍ നഷ്ടമേയുള്ളൂ. പക്ഷേ, ഈ മണ്ണും ഇതിലെ ചേറും തെന്റ ജീവിതത്തിെന്റ ഭാഗമാണ്. ഒരു ദിവസമെങ്കിലും പാടത്തു രണ്ടു തൂമ്പ കൊത്തിയില്ലെങ്കില്‍ താനല്ലാതായതുപോലെ.
കന്നുപൂട്ടലുകള്‍ ഇന്നില്ല. കാണിനാട് വയലില്‍ ഇപ്പോള്‍ കാളകളെത്തുന്നില്ല. പണ്ടെല്ലാം മാസത്തിലൊരിക്കല്‍ വയലുകൂടാറുണ്ടായിരുന്നു. കമ്പനിയുടെ വരവോടെ ചെറുപ്പക്കാര്‍ക്കൊന്നും അതിലുല്‍സാഹമില്ല. പണ്ടു വയല്‍ നടന്നിരുന്ന പ്രദേശം കമ്യുണിസ്റ്റ് പച്ച കയറി കാടുപിടിച്ചു കിടക്കുന്നു.
ഇപ്പോള്‍ നിലമുഴുവാനായി ട്രാക്ടറുകള്‍ എത്തുന്നുണ്ട്. ആ വാഹനത്തിെന്റ കൂറ്റന്‍ ടയര്‍ പാടുകള്‍ പതിയാത്ത ഇടമില്ല. വരമ്പുകളോ തോടുകളോ അതിനു പ്രശ്നമില്ല. അര മണിക്കൂറിനുള്ളില്‍ എത്ര ചതുപ്പായ കണ്ടവും ഉഴുതുമറിച്ചിടും. പക്ഷേ, കന്നു പൂട്ടിയുഴുവുന്ന ഹൃദ്യത അതിനില്ല.
പാടത്തു പണിക്ക് ആളെ കിട്ടുന്നില്ല. പണ്ട് ഈ ജോലി ചെയ്തുകൊണ്ടിരുന്നവരുടെ നിലയൊക്കെ മാറിപ്പോയി. കമ്പനിയിലോ സര്‍ക്കാരിലോ ഒരു വെള്ളക്കോളര്‍ ജോലി മാത്രമായി പുതുതലമുറയുടെ ലക്ഷ്യങ്ങള്‍.
കമ്പനിയില്‍ രാവിലെ എട്ടു മണിക്കു സൈറണ്‍ നീട്ടി കൂവി. മാഷ് തൂമ്പ കഴുകി തോളില്‍വച്ചു നട വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍ എതിരെ ഒരാള്‍ കനമുള്ള പലകയും ചുമന്നു ആടിയാടി വരുന്നുണ്ടായിരുന്നു.
'ജോസഫ്'
തലേ ദിവസത്തെ 'കെട്ട്' വിട്ടിട്ടില്ല. മാഷിനെ കണ്ടതു ഗൗനിക്കാതെയാണ് നടപ്പ്.
മാഷ് സൂക്ഷിച്ചു നോക്കി. തലയിലെ ചുമട്, അന്നക്കുട്ടി പണിയിച്ചു കൊണ്ടുപോയ വാതില്‍ പാളിയായിരുന്നു. അയാള്‍ പൊക്കാമറ്റം ചന്തയെ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ പോയതിനു പിന്നാലെ അന്നക്കുട്ടി നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ടോടുന്നു.
അവള് പറഞ്ഞു:
"ചതിച്ചു മാഷേ.... ഞാന്‍ പണീപ്പിച്ചുവച്ച പെരേടെ വാതില്‍ ആ കാലമാടന് അഴിച്ചെടുത്തു ഷാപ്പിലെ മൊതലാളിക്കു കച്ചോടൊറപ്പിച്ചു. ഒന്നു വേണ്ടാന്നു പറയ് മാഷേ..."
അന്നക്കുട്ടി അലമുറയിട്ടു കരഞ്ഞുകൊണ്ട് ജോസഫിന്റെ പിന്നാലെയോടി. മാഷിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ കതകും ചുമന്നു വളരെ ദൂരെയെത്തിയിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Thursday, July 24, 2008
കരിമുകള്‍- അഞ്ച്
അഞ്ച്
ദുരന്തങ്ങള്‍ എല്ലാക്കാലത്തും സാധാരണക്കാരെ മാത്രമേ ബാധിക്കാറുള്ളൂ. കമ്പനിയിലെ തീപിടിത്തം ആറാം ദിവസം അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അവസാനിച്ചു. കത്തിയ ടാങ്കു നിന്നിടത്ത് ഉരുകിയൊലിച്ച ഇരുമ്പു കീടങ്ങള്‍ ശവം ദഹിപ്പിച്ച പട്ടട പോലെ കറുത്തു കിടന്നു. ചുറ്റുപാടുമുള്ള ടാങ്കുകള്‍ ചൂടേറ്റ് പുളഞ്ഞു നിന്നിരുന്നു. തൊട്ടടുത്തുനിന്നിരുന്ന ഒരു തെങ്ങ് മാത്രം ശിരസ്സുകത്തി ആകാശത്തേക്കു കറുത്ത വിരല്‍ ചൂണ്ടി നിന്നു.
നാടുവിട്ടുപോയ ജനങ്ങള്‍ ഒറ്റയും തെറ്റയുമായി ആശങ്കകളോടെ വീടുകളില്‍ തിരിച്ചെത്തി. പല വീടുകളും കൊളളയടിക്കപ്പെട്ടിട്ടുണ്ട്. കമ്പനി ടാങ്കിലെ കീടന്‍ കത്തിയ ഓക്കാനിപ്പിക്കുന്ന മണം അപ്പോഴും ഗ്രാമത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. കത്തിയ അലൂമിനിയം ഫോയിലുകള്‍ ഗ്രാമത്തിലെങ്ങും അപ്പൂപ്പന് താടി പോലെ പറന്നു കളിച്ചു. കൊച്ചുകുട്ടികള്‍ കൗതുകത്തോടെ അവ പെറുക്കി കൂട്ടാന്‍ മത്സരിച്ചു.
അന്നക്കുട്ടിയും ശോശക്കുട്ടിയും പശുവിനെ അഴിച്ചുവിട്ടിട്ട് കോലഞ്ചേരിക്കു പോയതായിരുന്നു. അവളുടെ ഒരു ബന്ധുവിെന്റ വീട്ടില്‍ രണ്ടുമൂന്നു ദിവസം തങ്ങി. ഉടുതുണിക്കു മറുതുണി പോലും എടുക്കാതെയാണ് പോയത്. അതുകൊണ്ടുതന്നെ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ മുഷിഞ്ഞു നാറിയിരുന്നു.
ജോസഫിനെപ്പറ്റി വിവരമൊന്നുമില്ല. അയാള്‍ എവിടെയാണെന്നൊന്നും അന്വേഷിക്കാന്‍ മെനക്കെട്ടില്ല. അവള്‍ക്കു പശുവിനെക്കുറിച്ചായിരുന്നു വേവലാതി. പാടംവഴി അതിനെ അന്വേഷിച്ച് പങ്ങാലിപ്പീടിക വരെ നടന്നു. പാടത്തിെന്റ ഇരു കരകളിലും വീടുകള്‍ ആളും അനക്കവുമില്ലാതെ അനാഥമായി കിടപ്പുണ്ടായിരുന്നു.
ദൂരെയൊരു പശുക്കൂട്ടം നാഥനില്ലാതെ അലയുന്നതു കണ്ട് അവള് പ്രതീക്ഷയോടെ അങ്ങോട്ടു ചെന്നു.
അവിടെയെങ്ങും തെന്റ പശുവുണ്ടായിരുന്നില്ല.
കുറെക്കഴിഞ്ഞപ്പോള്‍ അന്നക്കുട്ടിയ്ക്കു മടുത്തു. അവള് കൂരയിലെത്തി പാത്രം കഴുകി അരി അടുപ്പത്തിട്ടു.
ചിത്രപ്പുഴയുടെ കൈവഴികളായി പിരിഞ്ഞു വരുന്ന തോടുകളിലൊന്നാണ് വേളൂര്‍ത്തോട്. ഇവിടെ ആദ്യകാലങ്ങളില്‍ സമൃദ്ധമായി നല്ലയിനം മീനുകളുണ്ടായിരുന്നു. ഇപ്പോള്‍ കുറെക്കാലങ്ങളായി തോട്ടിലൂടെ ഒഴുകുന്നത് എണ്ണപ്പാട കെട്ടിയ വെള്ളമാണ്. കമ്പനിയുടെ പ്ലാന്റില്‍നിന്നു ശുദ്ധി ചെയ്യാതെ മലിന ജലം രാത്രി ഷിഫ്റ്റിലെ തൊഴിലാളികള്‍ ചിത്രപ്പുഴയിലേക്കു തുറന്നു വിടാറുണ്ട്.
ഗ്രാമത്തിലുള്ളവര്‍ കൃഷിക്കും കുടിക്കാനും കുളിക്കാനുമുപയോഗിക്കുന്ന വെള്ളമാണ് പുഴയിലുള്ളത്. ഈ കൊലച്ചതി ആദ്യമൊന്നും ഗ്രാമീണര്‍ക്കും മനസിലായിരുന്നില്ല. തോട്ടിലെ കടവുകളില്‍ ചിത്രപ്പുഴ മുതല്‍ പങ്ങാലിത്താഴം വരെ എണ്ണപ്പാടയില്‍ സൂര്യരശ്മി വീണ് മഴവില്ലിെന്റ വര്‍ണ്ണങ്ങള്‍ തെളിഞ്ഞുനിന്നു.
ഒരു ദിവസം സന്ധ്യക്ക് അന്നക്കുട്ടി കുളിക്കാനായി തോട്ടിലെ വെള്ളത്തില്‍നിന്ന് ഈറനോടെ സോപ്പു തേയ്ക്കുമ്പോള്‍ തൊട്ടടുത്ത കൈതപ്പൊന്തയിലൊരനക്കം...!
സൂക്ഷിച്ചു നോക്കിയപ്പോള്‍ ആരോ പൊന്തയ്ക്കകത്തിരിപ്പുണ്ട് എന്നു മനസ്സിലായി. അവള് പെട്ടെന്ന് ഒരു മുണ്ടെടുത്ത് പുതച്ചു.
"ആരാത്?" അവള് വിളിച്ചു ചോദിച്ചു.
പെട്ടെന്ന് ഒരു നിഴല്‍ കൈതപ്പൊന്ത വിട്ട് അടുത്ത നടവരമ്പിലൂടെ വേഗത്തില്‍ പാടം മുറിച്ചു നടന്നു പോയി. സന്ധ്യയുടെ അവ്യക്തതയിലും അന്നക്കുട്ടിക്ക് ആളെ വ്യക്തമായി.
"കുര്യാക്കോ!"
അന്നക്കുട്ടിയുടെ മനസ്സിലും ചില ചലനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ആ പയ്യന് വല്ലതും കണ്ടു കാണുമോ? ഹേയ്... ഇനീപ്പോ കണ്ടാലെന്താ...? അവനൊരാണല്ലേ...?
പിന്നീടുള്ള മിക്ക സന്ധ്യകളിലും അന്നക്കുട്ടി മനഃപൂര്‍വം കുളിക്കാനായി തോട്ടിലെ വെള്ളത്തില്‍ നനഞ്ഞു കിടന്നു. കൈതപ്പൊന്തയില്‍ കത്തിയെരിയുന്ന രണ്ടു കണ്ണുകള്‍ മിക്കവാറും തെളിഞ്ഞു നില്‍പ്പുണ്ടാകുമെന്നവള്‍ക്കറിയാമായിരുന്നു.
ഒരു ദിവസം സന്ധ്യക്ക് ജോസഫ് ആടിയാടി കൂരയിലെത്തി. കയ്യിലൊരു പൊതിക്കെട്ടുണ്ട്. വന്ന പാടെ അധികാര സ്വരത്തില്‍ അന്നക്കുട്ടിയെ വിളിച്ചു... പൊതിക്കെട്ട് അവളുടെ മുന്നിലേക്കിട്ടു.
"ടീ... ഇതു നന്നായി കറി വയ്ക്കുക. കുറച്ച് എറച്ചിയാ... നല്ല ഫ്രഷ് സാധനം."
അന്നക്കുട്ടി പൊതിയെടുത്ത് അടുക്കളയിലേക്കു നടന്നു. ശോശക്കുട്ടി വാതില്ക്കല് മറഞ്ഞുനിന്നു. ജോസഫ് അന്നക്കുട്ടിയുടെ അടുത്തു കൂടി ഒരു ശൃംഗാരശ്രമം നടത്തി പരാജയപ്പെട്ടു. അവള് അതു ഗൗനിക്കാതെ കറിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
"ടീ... നമ്മടെ പശുവെന്ത്യേ...?"
"അതു പാടത്തു വല്ലയിടത്തും കാണും. കുറേ ദിവസമായി പലരോടും അന്വേഷിച്ചു. പക്ഷേ, ആരും കണ്ടില്ല."
അവള് അടുക്കളയില്‍നിന്നു വിളിച്ചു പറഞ്ഞു.
ജോസഫ് ഊറിച്ചിരിച്ചു പാടത്തേക്കു നോക്കിക്കൊണ്ടിരുന്നു. അയാള്‍ ദുരൂഹമായെതെന്തോ ആലോചിക്കുകയായിരുന്നു.
ഇറച്ചി ചെറുതായി നുറുക്കി നല്ല ശേലായി വറുത്തരച്ച് കറിയാക്കി. അവള് ജോസഫിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു.
അയാളന്ന് നല്ല വണ്ണം ഇറച്ചിക്കറി കൂട്ടി ചോറുണ്ടു. തൃപ്തിയായി ഏമ്പക്കം വിട്ടു.
മകള്‍ക്കും കൊടുത്ത് അന്നക്കുട്ടിയും കഴിക്കാനെടുത്തു മുന്നില്‍ വച്ചു. അവള് കറി ഒഴിച്ച് ഒരുരുള വായിലേക്ക് വയ്ക്കാന്‍ തുടങ്ങുകയായിരുന്നു.
ജോസഫ് അവളുടെ കണ്ണുകളിലേക്കു നോക്കി എന്തോ പറയാന്‍ തുനിഞ്ഞു. ഒടുക്കം പറയുകയും ചെയ്തു.
"നമ്മടെ പശൂനെ ഞാന്‍ അറവുകാര്‍ക്ക് പിടിച്ചുകൊടുത്തു. അവരതിനെ വെട്ടി.ആ എറച്ചിയാടിയിത് എങ്ങിനേണ്ട്...?
അന്നക്കുട്ടി ചവച്ചുകൊണ്ടിരുന്ന ഉരുള താഴോട്ടിറങ്ങിയില്ല. അവള് ചോറും കറിയും പിന്നാമ്പുറത്തെ തെങ്ങിന് ചുവട്ടില്‍ കൊണ്ടുപോയി കമഴ്ത്തിക്കളഞ്ഞു. ഏങ്ങിക്കരഞ്ഞുകൊണ്ടു ശോശക്കുട്ടിയുടെ അടുത്തുവന്നു കിടന്നു.
അതൊന്നും ഗൗനിക്കാതെ ജോസഫ് പാടം മുറിച്ചു കടന്നു പൊക്കാമറ്റം ഷാപ്പിലേക്ക് നീങ്ങിക്കഴിഞ്ഞിരുന്നു.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Wednesday, July 23, 2008
കരിമുകള്‍ - നാല്
നാല്
വെളുപ്പിന് കൂറ്റനൊരു ഇടിമുഴക്കം കേട്ടാണ് മാഷ് കണ്ണു തുറന്നത്. ശബ്ദത്തോടൊപ്പം വീടിന്റെ മോന്തായത്തില്‍നിന്നു കുറെ ഓടുകള്‍ നിരങ്ങി താഴെ വീഴുകയും ഇടിമിന്നല്‍ പോലെ ചുവരില്‍ ചില വിള്ളലുകളും പ്രത്യക്ഷപ്പെട്ടു.
വീടും പരിസരവും പ്രകമ്പനംകൊണ്ടു....
മാഷും ദേവകിയമ്മയും പെട്ടെന്ന് എണീറ്റ് ലൈറ്റിട്ടു. വെളിച്ചത്തില്‍ വീടിന്റെ പുറംഭാഗത്തു നെടുനീളത്തില്‍ വലിയൊരു വിള്ളല്‍ വീണിരിക്കുന്നതു കണ്ടു. എത്ര കാലമായി താനിവിടെ താമസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഇതുപോലൊരു ഇടിവെട്ടോ മുഴക്കമോ കേട്ടിട്ടില്ല. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ട്.
മാഷ് മുറ്റത്തേക്കിറങ്ങി.
പടിഞ്ഞാറേ ആകാശച്ചെരുവില്‍ ഉയരുന്ന തീ നാളങ്ങള്‍ മരങ്ങളുടെ ഇടയിലൂടെ അദ്ദേഹം കണ്ടു. റോഡിലൂടെ ആളുകളോടുന്ന ശബ്ദം. ഇരുട്ടില്‍ അവരെന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
ഒന്നും വ്യക്തമല്ല.
കമ്പനിയിരിക്കുന്ന ഭാഗത്താണ് തീ നാളങ്ങള്‍. മാഷ് റോഡിനരികിലേക്കു ചെന്നു. അയല്‍ക്കാരെല്ലാം കൂട്ടംകൂടി റോഡിലുണ്ട്. കമ്പനിയിലേക്കു കൈ ചൂണ്ടി സംസാരിക്കുന്നു. ആ കൂട്ടത്തിലേക്കു കൂടി.
ഈ സമയം പടിഞ്ഞാറുനിന്നു സൈക്കിളില്‍ പാഞ്ഞെത്തിയ കുര്യാക്കോ അദ്ദേഹത്തിെന്റ അടുത്തെത്തി ബ്രേക്ക് പിടിച്ചു നിന്നു കിതച്ചു.
"മാഷേ എണ്ണക്കമ്പനിക്കു തീ പിടിച്ചു... വിമാനം പറത്താനുള്ള എണ്ണ കെടക്കണ ടാങ്കാ പൊട്ടീത്... ഇനിയിപ്പം ഈ നാടു കുറച്ചുനേരം കൊണ്ടു കത്തിച്ചാമ്പലാകും.
"എവിടേക്കാ പോവ്വാ മാഷേ...?" കുര്യാക്കോ മാഷിെന്റ മുഖത്തേക്കു നോക്കി.
"എങ്ങോട്ടാ പോവ്വാ...?" അദ്ദേഹത്തിനും ഉത്തരമില്ലായിരുന്നു.
വെളുപ്പിനു നാലുമണിക്കാണ് ടാങ്കിനു തീ പിടിച്ചത്. കഠിനമായ സ്ഫോടനത്തില്‍ ടാങ്കിെന്റ കൂറ്റന്‍ മൂടി ഉയര്‍ന്നു ഛിന്നഭിന്നമായി വളരെയകലെയാണു ചെന്നു വീണത്. ഏവിയേഷന്‍ സ്പിരിറ്റാണ് ടാങ്കിലുണ്ടായിരുന്നത്. മണ്ണെണ്ണയും പെട്രോളും ഡീസലും വഹിക്കുന്ന കൂറ്റന്‍ പതിനഞ്ചോളം ടാങ്കുകള്‍ പരിസരത്തു നില്‍ക്കുന്നുണ്ട്. അവ തീയ്യില്‍ പഴുത്തു നില്‍ക്കുകയാണ്. കമ്പനിയുടെ നാലു ഫയറെഞ്ചിനുകളില്‍ മൂന്നെണ്ണം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഒരെണ്ണം എപ്പോഴും വര്‍ക്കുഷോപ്പിലായിരിക്കും. അവ സമീപത്തുള്ള ടാങ്കുകളെ നനച്ചുകൊണ്ടിരുന്നു. വലിയ തീക്കുണ്ഡത്തില്‍ സിറിഞ്ചുകൊണ്ട് വെള്ളം ചീറ്റിക്കുന്ന പോലുണ്ടായിരുന്നു ആ കാഴ്ച. പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാര്‍ സ്ഥലത്തെത്തി തീ നോക്കി നിന്നു. കമ്പനി അധികാരികള്‍ വേവലാതി പിടിച്ച് ഓടി നടന്നു. അവര്‍ക്കു നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു തീ. എങ്കിലും പോലീസുകാര്‍ നാട്ടുകാര്‍ കമ്പനി പരിസരത്തേക്കു അടുക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
"പണ്ട് തൃക്കേലെ തേവരിരുന്ന സ്ഥാനത്താ ടാങ്കിരിക്കുന്നത്. അപ്പോ അനുഭവിക്കാതിരിക്യോ...?" ആളുകള്‍ അഭ്യുഹങ്ങള്‍ പരത്തി.
"ദൈവത്തോടു കളിച്ചാല്‍ എത്ര വലിയ കമ്പനിയായാലും ഇതാവും അനുഭവം...." വയസ്സായവര്‍ പിറുപിറുത്തു.
വിമാന എണ്ണ ടാങ്കില്‍നിന്നു തീയും പുകയും പൊങ്ങി ഒരു കൂറ്റന്‍ ആല്‍മരംപോലെ നിലകൊണ്ടു. കരിമ്പുകയും തീക്കുണ്ഡവും കെട്ടുപിണഞ്ഞ് ആകാശത്തു വിചിത്രമായ ചുഴികള്‍ സൃഷ്ടിച്ചു. തീജ്വാലയുടെ പ്രകാശം കൂടി നിന്ന നാട്ടുകാരുടെ മുഖങ്ങളില്‍ പ്രതിഫലിച്ചു.
ജോസഫ് ഷാപ്പിലിരുന്ന് 'ആനമയക്കി'യുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ വിവരമറിയുന്നത്. നേരെ പടിഞ്ഞാറ് എണ്ണക്കമ്പനി ലക്ഷ്യമാക്കി വേച്ചു നടന്നു. കമ്പനി പരിസരത്തുള്ള താമസക്കാര്‍ കൈയിലൊതുങ്ങാവുന്ന അത്യാവശ്യ വസ്തുക്കളുമെടുത്തു അടുത്ത ടൗണിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടന്വേഷിച്ചു ചെന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ വീടും പൂട്ടി ദൂരെ സ്ഥലങ്ങളിലേക്കു പോയിക്കഴിഞ്ഞിരുന്നു.
പോലീസും ഫയര്‍ഫോഴ്സും എന്തൊക്കെയോ ചെയ്യുന്നുണ്ട്. അവരുടെ നിലവിലുള്ള സംവിധാനങ്ങള്‍ വളരെ പുരാതനമാണ്. ഇതുപോലൊരു സ്ഥിതി വിശേഷം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല. ചില അഗ്നിശമന സേനാംഗങ്ങള്‍ തീപിടിച്ച ടാങ്കിന് കുറച്ചു മാറി എളിക്കു കയ്യുംകൊടുത്തു കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
ജോസഫ് കത്തുന്ന ടാങ്കിന് സമീപത്തേക്ക് വേച്ചുനടന്നു. പോലീസുകാര്‍ തടുത്തു. പിന്നെ പോലീസുകാരോടായി ന്യായം പറച്ചില്. ഇതിനിടയില്‍ ഒരു പോലീസുകാരന് ജോസഫിന്റെ മുഖമടച്ച് രണ്ടെണ്ണം പൊട്ടിച്ചു.
"ആനമയക്കി' ഒതുങ്ങി... ജോസഫ് ആള്‍ക്കൂട്ടത്തിനിടയില്‍ ഞൊടിച്ചുനടന്നു.
മൂന്നാം ദിവസവും ടാങ്ക് നിന്നു കത്തുകയാണ്. കമ്പനിയുടെ ഫയറെഞ്ചിനു പുറമേ തൊട്ടടുത്ത കെമിക്കല്‍ കമ്പനിയില്‍ നിന്നും രണ്ടു മൂന്നെണ്ണം എത്തിയിട്ടുണ്ട്. പക്ഷേ, ഫയറെഞ്ചിെന്റ വെള്ളം തീയിലെത്തുന്നതിനു മുമ്പുതന്നെ ആവിയായി പോയി.
ടാങ്ക് കത്തിത്തീരുകയേ രക്ഷയുള്ളൂ. വിദഗ്ധന്മാര് വിലയിരുത്തി. മറ്റു ടാങ്കുകള്‍ക്കു തീപിടിക്കാതെ ശ്രദ്ധിക്കണം. കത്തുന്ന ടാങ്കിലെ വിമാന എണ്ണ ഇനിയും തീര്‍ന്നിട്ടില്ല. തൊട്ടടുത്ത ടാങ്കുകളെല്ലാം നിറയെ വിവിധ തരം എണ്ണകളാണ്. അവ ചൂടേറ്റു പുളഞ്ഞു നില്ക്കുന്നു. എപ്പോള്‍ വേണമെങ്കിലും അതിലേക്കു തീ പടരാം.
പൊക്കാമറ്റം സ്റ്റേഷനിലെ പോലീസുകാര്‍ കൂടിനിന്ന് സൊറ പറഞ്ഞു. അഗ്നിയുടെ മുമ്പില്‍ നിയമം ചൂളി നില്ക്കുന്ന കാഴ്ച ദയനീയമായിരുന്നു.
ഒരു പോലീസുവണ്ടി അനൗണ്‍സ്മെന്റുമായി എത്തി.
"നാട്ടുകാരുടെ ശ്രദ്ധക്ക്... കമ്പനിയുടെ എണ്ണ ടാങ്ക് കത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണാതീതമാണ്. ആളുകള്‍ രണ്ടുകിലോ മീറ്ററെങ്കിലും അകലേക്കു മാറേണ്ടതാണ്."
എണ്ണ കമ്പനിക്കു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലൂടെ പഞ്ചായത്തു റോഡുകളിലൂടെ ആ വാഹനം സഞ്ചരിച്ചുകൊണ്ടിരുന്നു.
ആളുകള്‍ പരിഭ്രാന്തിയിലായി. പൈസയും സ്വന്തം വാഹനമുള്ളവര്‍ വീടുംപൂട്ടി നേരെ നഗരത്തിലെ ഹോട്ടല്‍ മുറികളില്‍ ചേക്കേറി. ചിലര്‍ ദൂരെയുള്ള ബന്ധുവീടുകളില്‍ ചെന്നുപറ്റി. എങ്കിലും മിക്കവര്‍ക്കും പോകാന്‍ മറ്റൊരിടമില്ലായിരുന്നു.
ചിലര്‍ വീടുപൂട്ടി വയസ്സായ മാതാപിതാക്കളെയും ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. നാല്‍ക്കാലികളെ കയര്‍ ചെത്തി വിട്ടു. തീ വ്യാപിച്ചാല്‍ അവ കയറില്‍ കിടന്നു വെന്തു ചാകരുതല്ലോ?
പശുക്കള്‍ എന്തോകണ്ടു ഭയന്ന പോലെ എവിടെയ്ക്കെല്ലാമോ ഓടിപ്പോയി.
വരാനിരിക്കുന്ന ദുരന്തങ്ങള്‍ നാല്ക്കാലികള് മുന്‍കൂട്ടി തിരിച്ചറിയും.
ഗ്രാമം ഒറ്റ ദിവസംകൊണ്ട് സുനാമി കടല്‍ത്തീരം പോലെ വിജനമായി. ഇറാക്കിലെ എണ്ണക്കിണറിന് തീപിടിച്ചപോലുള്ള കരിമ്പുക ഗ്രാമങ്ങളിലെങ്ങും പടര്‍ന്നു.
കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്കത്തിയില്ല. ഇപ്പോള്‍ അവിടം നാവിക സേനയുടെ നിയന്ത്രണത്തിലാണ്. അവരുടെ ഹെലികോപ്ടറുകള്‍ വന്നും പോയുമിരുന്നു.
തൊഴിലാളി പ്രസ്ഥാനങ്ങളും അവരുടെ അമരക്കാരും പുറത്തു വന്നിട്ടില്ല. നാട്ടിലൊരു ദുരന്തമുണ്ടാകുമ്പോള്‍ ആദ്യം രക്ഷപ്പെടുന്നത് അവരായിരിക്കും. പ്രശ്നമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടല്‍ മുറിയിലിരുന്ന് അവര്‍ അറിയുക മാത്രം ചെയ്യും. സ്വാര്‍ത്ഥ മോഹികളായ നേതൃത്വം എല്ലാക്കാലത്തും തൊഴിലാളികളെ നയിച്ചിരുന്നു. അപൂര്‍വം നല്ല മനുഷ്യര്‍ നേതൃത്വമേറ്റെടുത്താല്‍ പുകച്ചു പുറത്തു ചാടിക്കുന്നതാണ് ആധുനിക ഭരണ വൈദഗ്ധ്യങ്ങളായി അംഗീകരിച്ചു പോരുന്നത്.
അനൗണ്‍സ്മെനൃ വണ്ടി മാഷിെന്റ അടുത്തു വന്ന് ചവിട്ടിനിറുത്തി.
"മാഷ് പോണില്ലേ....?'
പരിചയമുള്ള കരിങ്കുറ്റി നിറമുള്ള പോലീസുകാരനാണ്. മാഷ് മറുപടിയൊന്നും പറയാതെ ചിരിച്ചു. പോലീസുവണ്ടി ശബ്ദമുണ്ടാക്കി കടന്നുപോയി.
കമ്പനിയിലെ മൊത്തം ടാങ്കുകള്‍ക്കും തീപിടിച്ചാല്‍ എവിടെ പോയിട്ടെന്തു കാര്യം? എണ്ണ കമ്പനിയില്‍ തന്നെ മുപ്പതിലധികം ടാങ്കുകളുണ്ട്. ഒരെണ്ണം പൊട്ടിയാല്‍ മതി ഈ ഗ്രാമം ചാരമാകാന്‍. കൂടാതെ അടുത്ത കെമിക്കല്‍ കമ്പനിയിലെ വിവിധ തരം വാതകങ്ങള്‍ കെമിക്കലുകള്‍. അമോണിയ, നാഫ്ത, സള്‍ഫ്യൂറിക്കാസിഡ് തുടങ്ങിയവയുടെ കൂറ്റന്‍ ടാങ്കുകള്‍ ഇവയെല്ലാം പൊട്ടിയാല്‍ അഞ്ചു മിനിട്ടിനകം ഈ ജില്ല കത്തിത്തീരും. ജീവനുള്ള ഒന്നും ബാക്കിയുണ്ടാവില്ല.
എല്ലാവരും നശിച്ചിട്ട് താന്‍ മാത്രം എന്തിന്? മരിക്കുന്നെങ്കില്‍ ഒന്നിച്ച്... വിധി പോലെയേ... വരു... മാഷ് മനസിനെ ബലമായി കെട്ടി.
എന്നാല്‍ സംശയിച്ചതുപോലൊന്നും സംഭവിച്ചില്ല.
നാലാം ദിവസം മാഷ് ആകാശത്തിലെ തീ നാമ്പുകളിലേക്കു പ്രതീക്ഷയോടെ നോക്കി...
തീയ്യിന് ഇന്നല്പം കുറവുണ്ടോ?
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Tuesday, July 22, 2008
കരിമുകള്‍- ആറ്
ആറ്
മധ്യവേനലവധി കഴിഞ്ഞ സ്കൂള്‍ റിസല്‍ട്ട് വന്നപ്പോള്‍ എട്ടാം ക്ലാസില്‍ നിന്നു ജയിച്ച കുട്ടികളുടെ ലിസ്റ്റില്‍ കുര്യാക്കോയുടെ പേരുണ്ടായിരുന്നില്ല. വന്നപാടെ അവന് പഠിപ്പിച്ച സാറന്മാരെ മുഴുവന്‍ പച്ചത്തെറി പറഞ്ഞു.
മാഷിന്റെയടുത്തു പരാതിയും പറഞ്ഞു.
"നന്ദിയില്ലാത്ത സാറന്മാരാ... ഈ സ്കൂളില്‍... അവര്‍ക്ക് ഉപ്പുമാവുണ്ടാക്കാനും വെള്ളം കോരാനും മുറുക്കാന്‍ വാങ്ങാനും കുര്യാക്കോ വേണം." എന്നിട്ടും കുര്യാക്കോക്ക് മാര്‍ക്കിട്ടില്ല.
മാഷ് മറുപടിയൊന്നും പറഞ്ഞില്ല. ദയനീയമായി നോക്കുക മാത്രം ചെയ്തു.
കുര്യാക്കോ ക്ലാസില്‍ പഠിക്കാന്‍ മിടുക്കനല്ല. പക്ഷേ, അവന് പറയുന്നതിലും ചില സത്യമുണ്ട്. സ്കൂളില്‍ ഒരു പ്യൂണ്‍ ചെയ്യേണ്ട പണികളില്‍ കുറച്ചെങ്കിലും അവന് ചെയ്യുന്നുണ്ട്.
എന്നു കരുതി പരീക്ഷാ പേപ്പറില്‍ ആന മണ്ടത്തരങ്ങള്‍ എഴുതി വച്ചാല്‍ മാര്‍ക്കു കൊടുക്കാന്‍ പറ്റുമോ? മറ്റു മാഷുമാരും പരസ്പരം ചോദിച്ചു.
എട്ടാം ക്ലാസില്‍ കുര്യാക്കോ ഇതു മൂന്നാം തവണയാണ്. ഏഴിലും ആറിലും അഞ്ചിലും ഓരോ വര്‍ഷം അധികം ഇരുന്നിട്ടാണ് ഇവിടെവരെയെത്തിയത്. ഇതുവരെ ഗുണനപ്പട്ടികയോ സങ്കലനപ്പട്ടികയോ അവനറിയില്ല. ഇംഗ്ലീഷ് അക്ഷരമാലകള്‍ തന്നെ തെറ്റിച്ചു പറയുന്നു.
ഒരിക്കല്‍ മാഷ് ഉപദേശിച്ചതാണ്.
"നിന്റെ കുഞ്ഞനിയന്മാരുടെയത്രയുള്ള പിള്ളേരാ ക്ലാസിലുള്ളത്. ശ്രദ്ധിക്കാതിരുന്നാല്‍ അവരെല്ലാം ജയിച്ചു കേറിപ്പോയാലും നീ ഇവിടെത്തന്നെ ഇരിക്കും. പരീക്ഷക്കാലത്തെങ്കിലും ഉപ്പുമാവു പണിക്കും വെള്ളം കോരാനുമൊക്കെ നടക്കാതെ പോയി എന്തെങ്കിലും പഠിക്ക്..."
അവന് തല ചൊറിഞ്ഞുനിന്നു മുളിക്കേട്ടതാണ്. എന്നിട്ടും റിസല്‍ട്ടു വന്നപ്പോള്‍...?
സാധാരണ സര്‍ക്കാരു സ്കൂള്‍ പോലെയല്ല ഗ്രാമത്തിലെ ഈ വിദ്യാലയം. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്കൊരു മുന്‍വിധിയുണ്ട്. എങ്ങനെയെങ്കിലും പത്താം ക്ലാസ് കടന്നു കിട്ടുകയെന്നതാണ്. തോറ്റാലും ജയിച്ചാലും വിഷമമില്ല. രണ്ടായാലും കമ്പനിയില്‍ പണിക്കു കേറാമല്ലോ?
എല്ലാ വര്‍ഷവും സ്കൂളടയ്ക്കുന്ന കാലത്തു കമ്പനികള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. നാട്ടിലെ ധനാഢ്യരായ ചിലരായിരിക്കും കോണ്‍ട്രാക്ട് പണികളെടുക്കുന്നത്. ലക്ഷക്കണക്കിന് രൂപ ഈ കാലയളവില്‍ കമ്പനിപ്പരിസരത്തു കിടന്നു മറിയും. ചിലപ്പോള്‍ ശിവകാശിയില്‍ അച്ചടിച്ച കള്ളനോട്ടുകളും പ്രചരിക്കും.
പ്ലാന്റിലെ തുരുമ്പിച്ച പൈപ്പു ലൈനുകള്‍ മാറ്റി പുതിയതിടുക, ടാങ്ക് ശുചിയാക്കി പെയിനൃ ചെയ്യുക, പ്ലാന്റിരിക്കുന്ന ഭാഗത്തു വളര്‍ന്നു കയറിയ പുല്ലുകള്‍ വെട്ടി മാറ്റുക തുടങ്ങി ഒരുപാട് ജോലികളുണ്ടാകും. ഇത്തരം ജോലികള്‍ ചെയ്യാനുള്ള തൊഴിലാളികളെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. വഴിയിലൂടെ നടന്നു പോകുന്നവരെ വരെ വിളിച്ചു ജോലിക്കു കയറ്റിയിരുന്ന കാലം.
നാട്ടില്‍ തൊഴിലാളികളുണ്ടായിരുന്നു. വെറും നാടന്‍ പണിക്കാര്. പാടത്തുപണി, തെങ്ങുകയറ്റം, വെറ്റില കിള്ളല്‍, പറമ്പുകിളക്കല്‍ തുടങ്ങിയ പണികള്‍ ചെയ്യുന്നവര്‍ക്ക് ഈ കമ്പനിപ്പണിയൊരു കുറച്ചിലായി തോന്നി.
നാടന്‍ പണിക്കു പലവിധ ആകര്‍ഷണങ്ങളുണ്ടായിരുന്നു. രാവിലെ ചായയും പലഹാരവും ഉച്ചയ്ക്ക് മീനോ ഇറച്ചിയോ കൂട്ടി ഊണ്. വൈകീട്ട് ചായയും ലഘു കടികളും എന്നിവയ്ക്കു പുറമേ വെകിട്ട് ഇരുപത്തഞ്ച് രൂപയും കിട്ടും.
എന്നാല്‍ കമ്പനി പണിക്കു പോയാല്‍ രാവിലെ മുതല്‍ വൈകിട്ടു വരെ പണിതാല്‍ കിട്ടുന്നതു ഇരുപതു രൂപയാണ്. ഇതില്‍നിന്നു കാന്റിനിലെ ചോറിെന്റയും ചായയുടെയും വില കിഴിച്ചാല്‍ പത്തോ പതിനാലോ കിട്ടിയാലായി. അതുകൊണ്ടു നാട്ടുപണിക്കാര്‍ കമ്പനിപ്പണിയെ പുച്ഛിച്ചു തള്ളി.
എന്നാല്‍ ചില മുതിര്‍ന്ന സ്കൂള്‍ കുട്ടികള്‍ കമ്പനി പണിക്ക് കയറുമായിരുന്നു. അവര്‍ക്ക് ഈ ഇരുപതു രൂപ വലിയൊരു തുകയായിരുന്നു. ദേഹമനങ്ങി പണിയുകയും വേണ്ട.
കോണ്‍ട്രാക്ടര്‍മാര്‍ ദൂരെ ദേശങ്ങളില്‍നിന്ന് ആളുകളെ ഇറക്കാന്‍ തുടങ്ങി. ആ കൂട്ടത്തില്‍ ഒരു പണി കുര്യാക്കോയ്ക്കും കിട്ടി. അങ്ങനെ അവന് എണ്ണക്കമ്പനിപ്പടിയിലെ നിത്യ സാന്നിധ്യമായി മാറി.
കുര്യാക്കോ പിന്നീട് സ്കൂളില്‍ പോയില്ല.
ഭരണകക്ഷിയുടെ ഒരു ട്രേഡ് യൂണിയന് അന്ന് കമ്പനിപ്പടിക്കല്‍ വളരെ ശാന്തമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചെറിയൊരു കുടുസുമുറിയാണ് പാര്‍ട്ടിയാപ്പീസ്. അവിടെ ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങളില്‍ പെയിന്റു ചെയ്ത ഭിത്തിയില്‍ ഗാന്ധി ലിഖിതങ്ങള്‍ കോറിയിട്ടിരുന്നു. അതിനു മുകളില്‍ മരിച്ചുപോയ രാഷ്ട്ര നേതാക്കളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍.
പണ്ടു മാഷിെന്റ നേതൃത്വത്തില്‍ കര്‍ഷക സംഘം ഓഫീസായി തുടങ്ങിയതാണ്. അതൊന്നും ഇപ്പോഴില്ല. ഇപ്പോഴത് ആളുകളെ പണിക്കു കയറ്റാനായി ഒരു മുറിയും ഓഫീസുമായി പ്രവര്‍ത്തിവച്ചുവന്നു.
പണമുള്ളയാളുകളാണ് സംഘടനകളുടെയെല്ലാം തലപ്പത്തുണ്ടായിരുന്നത്. കമ്പനി തുടങ്ങിയശേഷം സ്ഥലത്തെ മാതൃകാധ്യാപകനായ മാഷിെന്റ അധ്യക്ഷതയില്‍ ഒരു തൊഴിലാളി യൂണിയന് അവിടെ പ്രവര്‍ത്തനം ആരംഭിച്ചു.
സ്ഥലം എം.എല്‍.എ. പങ്കെടുത്ത യോഗത്തില്‍ ചെറുപ്പക്കാര്‍ നേതൃത്വത്തിലേക്കു കടന്നു വരേണ്ടതിെന്റ ആവശ്യകതയേക്കുറിച്ച് ചര്‍ച്ചയുണ്ടായി.
കുര്യാക്കോ അതൊന്നും ശ്രദ്ധിക്കാതെ അവര്‍ക്കിടയിലൂടെ ചായയുമായി നടന്നു.
കൃത്യസമയത്ത് ഓഫീസ് തുറക്കുവാനും തൊഴിലാളികളെ പണിക്കു കയറ്റുവാനുമുള്ള ഉത്തരവാദിത്വം മാഷ് കുര്യാക്കോയെ ഏല്പിച്ചു. ഓഫീസിന്റെ താക്കോല്‍ കൈമാറി.
അദ്ദേഹം കുര്യാക്കോയെ മാറ്റിനിര്‍ത്തി കുറച്ചു കാര്യങ്ങള്‍ ഉപദേശിച്ചു കൊടുത്തു. നാട്ടിലെ പാവപ്പെട്ടവരെ തൊഴിലുകൊടുത്തു സഹായിക്കണം. ചെറുപ്പക്കാരെ സംഘടിപ്പിച്ച് യൂണിയന് കരുത്തുള്ളതാക്കണം. യൂണിയന് പണമിടപാടുകളില്‍ സുതാര്യത വേണം. ആര്‍ക്കും പരാതിയുണ്ടാവരുത്. നിനക്കു സ്കൂളില്‍ പഠിക്കാന്‍ കഴിയാത്തത് ഇവിടെ പഠിക്കാന്‍ കഴിയും. കഴിയട്ടെ.... നന്നായി വരും... അനുഗ്രഹം വാങ്ങി.
പിന്നീടങ്ങോട്ടുള്ള പ്രയാണത്തില്‍ കുര്യാക്കോ മാറുകയായിരുന്നു. രാവിലെ ഏഴു മണിക്ക് തന്നെ കമ്പനിപ്പടിക്കല്‍ എത്തുന്നു. അന്യ നാട്ടുകാരും ഇവിടുത്തുകാരുമായ തൊഴിലാളികളെ ഓരോ കോണ്ട്രാക്ടര്മാരുടെ കീഴില്‍ പണിക്കു കയറ്റി വിടുന്നു.
കുര്യാക്കോക്ക് തിരക്കായി.
മാഷിന് കൃഷിയും സ്കൂളുമാണ് പ്രധാനം. അതുകഴിഞ്ഞിട്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം തികഞ്ഞില്ല. എങ്കിലും അവധി ദിവസങ്ങളില്‍ അദ്ദേഹം യൂണിയനാപ്പീസിലെത്തി വിശേഷങ്ങളൊക്കെ അന്വേഷിക്കും.
നാട്ടിലെ പുതുതലമുറയില്‍പ്പെട്ട ചെറുപ്പക്കാര്‍ക്കു കമ്പനിപ്പണിയില്‍ എന്തോ കുറച്ചിലുള്ള പോലെ തോന്നി. അവര്‍ നാടന്‍ പണിക്കും പോയില്ല. ഒരുതരം അലസത അവരെ ബാധിച്ചിരിക്കുന്നു.
കമ്പനി വന്നതോടെ പാടത്തു പണിക്ക് ആളെ കിട്ടാതെയായി. കൃഷി ചെയ്താല്‍ എല്ലാം നശിച്ചു പോകുന്നു. എണ്ണപ്പാട കെട്ടിയ വെള്ളത്തിലിറങ്ങി പണി ചെയ്യാന്‍ ചെറുമികള്‍ക്കും മടിയായി. അവരുടെ കാലുകളില്‍ ചര്‍മ്മ രോഗങ്ങള്‍ പിടിപെട്ടു.
പാടത്തെ വെള്ളത്തില്‍ ആസിഡിെന്റയും എണ്ണയുടെയും അംശം കൂടുതലായി കണ്ടു.
പത്രവാര്‍ത്തകള്‍ വന്നു. ഗവണ്‍മെന്റുതലത്തില്‍ ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് അഭിപ്രായങ്ങള്‍ നാടൊട്ടുക്കും ഉയര്‍ന്നു.
എല്ലാവര്ക്കും സ്വീകാര്യനായ പ്രതിനിധിയായി മാഷ് കമ്പനി മാനേജ്മെന്റുമായി ഇക്കാര്യം ചര്‍ച്ച നടത്തി. മലിനീകരണം തടയണമെന്ന് അദ്ദേഹം കമ്പനി ഡയറക്ടറോട് മുഖത്തുനോക്കി കര്‍ക്കശ ഭാഷയില്‍ ആവശ്യപ്പെട്ടു.
മാഷിന്റെ പല ചോദ്യങ്ങള്‍ക്കും അവര്‍ക്കുത്തരമില്ലായിരുന്നു. പാതിരാ ഷിഫ്ടില്‍ കമ്പനിയില്‍നിന്നു ചിത്രപ്പുഴയിലേക്കു മലിനജലം തുറന്നു വിടരുത്. പുഴയിലെ മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നു. പാടശേഖരങ്ങളിലെ കൃഷി നശിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഇതുവരെ കാണാത്ത രീതിയിലുള്ള രോഗങ്ങള്‍ പിടിപെടുന്നു. ഇതിനെല്ലാം പരിഹാരം കമ്പനി കാണേണ്ടിയിരിക്കുന്നു.
മാനേജ്മെനൃ പ്രതിനിധികള്‍ നിലത്തു നോക്കിയിരുന്നു. ഉത്തരം കിട്ടാതായപ്പോള്‍ മാഷ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോന്നു.
മലിനീകരണത്തില്‍ പ്രതിഷേധിച്ച് കമ്പനിപ്പടിക്കല്‍ ആദ്യത്തെ സത്യാഗ്രഹം തുടങ്ങി. മാഷ്, കുര്യാക്കോ തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. രാത്രിയില്‍ കമ്പനിപ്പടി മുതല്‍ പങ്ങാലിപ്പീടികത്താഴം വരെ പന്തംകൊളുത്തി ജാഥ.
സര്‍ക്കാര്‍ തലത്തില്‍ വിവരങ്ങള്‍ പോയി.
നടപടിയായി. കമ്പനിയുടെ മലിനീകരണം പഠിക്കാനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങുന്നതായി അറിയിപ്പുണ്ടായി. ജനജീവിതം സാധാരണ നിലയിലായി.
മാഷ് കമ്പനിപ്പടിയിലേക്കുള്ള വരവു കുറച്ചു. തനിക്കൊന്നും ചെയ്യാനില്ല. യൂണിയന് പ്രവര്‍ത്തനം തനിക്കിണങ്ങുന്നതല്ല. കുര്യാക്കോ... അവന് ഇതില്‍ ശോഭിക്കും. മീന്കാരന് ചാത്തുണ്ണിയുടെ മകന് മീന്കാരന് കുര്യാക്കോയാവില്ലെന്നുറപ്പ്. അവെന്റ കാര്യത്തില്‍ മാഷിന് ആശ്വാസം തോന്നി.
സംഘാടകര്‍ കുര്യാക്കോ... നേതൃഗുണമുള്ളവന്‍.... അദ്ദേഹത്തിന് അവനെക്കുറിച്ചഭിമാനം തോന്നി. ആളുകളെ കൃത്യമായി ജോലിക്ക് കയറ്റുന്നുണ്ട്. അവരുടെ അവകാശങ്ങള്‍ മാനേജ്മെന്റിനെ അറിയിക്കുന്നു. വാങ്ങിച്ചുകൊടുക്കുന്നു. ഇതിലപ്പുറം എന്തു വേണം?
കുര്യാക്കോ വളരുകയായിരുന്നു.
പൊക്കാമറ്റം കവല മാറി. ഗ്രാമവും മാറിക്കൊണ്ടിരുന്നു.
തിരക്കിനിടയിലും കുര്യാക്കോയുടെ മനസില്‍ ഒരു പരല്‍മീന്‍ പിടയ്ക്കുന്നുണ്ടായിരുന്നു. വേളൂര്‍ തോട്ടിലെ കൈതപ്പൊന്തയ്ക്കിടയിലൂടെ ഒഴുക്കുവെള്ളത്തില്‍ തുടിച്ചു നില്ക്കുന്ന അന്നക്കുട്ടിയെന്ന പരല്‍ മീന്‍...
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Monday, July 21, 2008
കരിമുകള്‍- ഏഴ്
ഏഴ്
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്ക് വ്യവസായവല്‍ക്കരണം അനിവാര്യ ഘടകമാണ്. ഗ്രാമത്തില്‍നിന്നു പതിമൂന്നു കിലോമീറ്റര്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചാല്‍ തുറമുഖ പട്ടണമായി. ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കപ്പലുകള്‍ അവിടെ നങ്കൂരമിട്ടു കിടക്കുന്നു. എണ്ണക്കപ്പലുകളാണധികവും. ഇവയില്‍ നിന്നു ചെളി നിറഞ്ഞ ക്രൂഡ് തുറമുഖത്തുനിന്നു കൂറ്റന്‍ പൈപ്പുവഴി കിലോമീറ്ററുകള്‍ പമ്പു ചെയ്തു കമ്പനിയിലെ പ്രധാന ടാങ്കില്‍ വീഴിക്കുന്നു.
ഒരു ജില്ല വെന്തു വെണ്ണീറാകാന്‍ വേണ്ടത്ര എണ്ണയുല്‍പന്നങ്ങള്‍ കമ്പനിയിലുണ്ട്. ഒരു തീപ്പൊരി വേണ്ടിടത്തു പതിച്ചാല്‍ മതി.
വിവിധ ജില്ലകളില്‍നിന്നു ചെറുപ്പക്കാര്‍ തൊഴില്‍തേടി കമ്പനിപ്പടിക്കലെത്തി. മിക്കവര്‍ക്കും കോണ്ട്രാക്ടറന്മാരുടെ കീഴില്‍ താല്‍ക്കാലിക പണികളും കിട്ടി.
ആളുകള്‍ കൂടിയതോടെ വീക്ഷണ ഗതികളിലുള്ള വ്യത്യാസങ്ങളും അഭിപ്രായ ഭിന്നതകളും കൂടി. ഒരിക്കല്‍ പ്രതിപക്ഷത്തിന്റെ ഒരു ചുവന്ന കൊടി കമ്പനിപ്പടിക്കല്‍ പ്രത്യക്ഷപ്പെട്ടു. ഭരണപക്ഷത്തെ യൂണിയെന്റ ആളുകള്‍ക്ക് അത് അലസോരമുണ്ടാക്കി.
യുവരക്തങ്ങളായ കുര്യാക്കോയ്ക്കും പരിവാരങ്ങള്‍ക്കും അതത്ര സുഖിച്ചില്ല.
കമ്പനി ട്രേഡ് യൂണിയനുകള്‍ പുറമേനിന്നു നോക്കുമ്പോലെയല്ല അകത്തു സംഭവിക്കുന്നത്. അണികളായ സാധാരണക്കാര്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അഭിമാനം കൊള്ളുമ്പോള്‍ നേതൃത്വത്തിന് അത്രയൊന്നും വേവലാതിപ്പെടാന്‍ കഴിയാറില്ല. അവരുടെ ആദര്‍ശങ്ങള്‍ പ്രസംഗമണ്ഡപം വിട്ടാല്‍ കഴിഞ്ഞു. സേവനങ്ങള്‍ക്കു വിലയിടുന്ന സങ്കുചിത ചിന്താഗതിക്കാരായിരുന്നു മിക്ക നേതൃത്വങ്ങളും.
മാഷില്‍നിന്നു കുര്യാക്കോയിലേക്കുള്ള ദൂരമാണു ഗ്രാമത്തിെന്റ ഇതുവരെയുള്ള വളര്‍ച്ച. നാട്ടിലെ ചില പാവപ്പെട്ട ചെറുപ്പക്കാര്‍ ജീവിക്കാന്‍വേണ്ടി കമ്പനിപ്പണി തേടിയിറങ്ങാറുണ്ട്. എന്തുകൊണ്ടോ കുറെയായി അവര്‍ക്കൊന്നും തൊഴില്‍ ലഭിക്കുന്നില്ലായെന്ന പരാതി ഉയര്‍ന്നു കേള്‍ക്കുന്നു.
ദൂരെ ദേശങ്ങളില്‍നിന്നു ജോലി അന്വേഷിച്ചുവരുന്നവര്‍ നേതാവ് കുര്യാക്കോയെ വന്നു കാണും. ആദ്യമെല്ലാം ധാരാളം ഒഴിവുകളുണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും തൊഴില്‍ ലഭിക്കുമായിരുന്നു. എന്നാല്‍ രാജ്യത്തെ ചെറുപ്പക്കാര്‍ മുഴുവന്‍ പണിതേടി കമ്പനിപ്പടിയിലെത്തിയപ്പോള്‍ കുര്യാക്കോയ്ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനായില്ല.
ഒരു ദിവസം കൊല്ലത്തുനിന്നു വന്ന ഒരു യുവാവ് കുര്യാക്കോയെ വീട്ടില്‍ ചെന്നു കണ്ടു. ചില കൈമടക്കുകളും കൊടുത്തു. പിറ്റേന്നു തന്നെ അവനു പണി കിട്ടി. പിന്നീട് കുര്യാക്കോയെ തേടി ആളുകള്‍ വീട്ടില്‍ ചെല്ലാന്‍ തുടങ്ങി.
ഒരിക്കല്‍ പൊക്കാമറ്റം കവലയില്‍ ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. "അഴിമതിക്കാരന് കുര്യാക്കോ ട്രേഡ് യൂണിയന് നേതൃത്വം ഒഴിയുക."
പിന്നീടു കുര്യാക്കോയെ കമ്പനിപ്പടിക്കലെ ജനങ്ങള്‍ കണ്ടത് ഒരു മോട്ടര്‍ ബൈക്കിലിരുന്നു വരുന്നതാണ്. കുര്യാക്കോയുടെ പേരിനു മുമ്പില്‍ ഒരു പദംകൂടി വന്നുറച്ചു.
"നേതാവ് കുര്യാക്കോ."
ആളുകളെ പേരു വിളിച്ചു കമ്പനിയില്‍ കയറ്റിക്കഴിഞ്ഞാല്‍ നേതാവിന്റെ അന്നത്തെ ജോലി തീര്‍ന്നു. പിന്നെ കോണ്‍ട്രാക്ടര്‍മാരെ കാണണം. അവര്‍ മുറിക്കു വെളിയില്‍ കാത്തുകെട്ടി നിന്നോളും. ലക്ഷങ്ങള്‍ കമ്പനിയില്‍ മുടങ്ങിക്കിടക്കുമ്പോള്‍ കുര്യാക്കോയെ വെറുപ്പിക്കാന്‍ പാടില്ലന്നവര്‍ക്കറിയാം.
ഓരോരുത്തര്‍ക്കും ഒാരോ തൊഴിലാളി പ്രശ്നങ്ങളാണ്. കുര്യാക്കോ പരിഹാരം കാണണം. പണം പ്രശ്നമല്ല. കാര്യം കണ്ടു കഴിഞ്ഞാല്‍ ധാരാളം പാരിതോഷികങ്ങള്‍ അവര്‍ വീട്ടിലെത്തിക്കും.
സ്നേഹം കൊണ്ടു തരുന്നത് എങ്ങിനെ വേണ്ടെന്നു പറയും...?
രണ്ടു വര്‍ഷങ്ങള്‍കൊണ്ട് നേതാവ് കുര്യാക്കോ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനായി.
കുര്യാക്കോയുടെ വളര്‍ച്ച ശരിയായ വഴിക്കല്ലയെന്നു പലപ്പോഴും മാഷിനു തോന്നിയിട്ടുണ്ട്. പക്ഷേ, തനിക്കെന്തു ചെയ്യാന്‍ കഴിയും?
നാട്ടിലെ ചെറുപ്പക്കാര്‍ പട്ടിണിയും പരിവട്ടവുമായി നടക്കുമ്പോള്‍ അന്യനാട്ടുകാര്‍ക്കു തൊഴില്‍ കിട്ടുന്നതിലെവിടെയോ പന്തികേടുകള്‍...
ഒരു മീറ്റിംഗില്‍വച്ചു മാഷ് തെന്റ സംശയങ്ങള്‍ നിരത്തി."നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാട് കണ്ടിട്ട് എനിക്കീ പ്രസിഡനൃ സ്ഥാനം വേണ്ട. എല്ലാം നീ തന്നെ നോക്കി നടത്തിക്കോളുക. ഇനി മുതല്‍ എന്നെ പ്രതീക്ഷിക്കണ്ട" അദ്ദേഹം രാജിവയ്ക്കാനൊരുങ്ങി.
കുര്യാക്കോ സമ്മതിച്ചില്ല.
യൂണിയെന്റ നിലനില്‍പ്പ് മാഷിന്റെ ആദര്‍ശത്തിെന്റയും പ്രസിഡനൃ സ്ഥാനത്തിന്റെയും ബലത്തിലാണ്. അദ്ദേഹം രാജിവച്ചാല്‍ തെന്റ പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടും.
അയാള്‍ ന്യായങ്ങള്‍ നിരത്തി.
"നാട്ടിലെ ചെറുപ്പക്കാര്‍ക്കു ഞാന്‍ കൊടുക്കുന്നില്ല എന്നാണല്ലോ പരാതി? മാഷിനറിയാമോ.... ഇവിടുത്തെ ചെറുപ്പക്കാര്‍ രാവിലെ കമ്പനി വാതുക്കല് വരാറുണ്ട്. ഏകദേശം പത്തുമണി വരെ ചുറ്റിപ്പറ്റി നില്ക്കും. പണിയുണ്ടെങ്കില്‍ കയറും ഇല്ലെങ്കില്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കും. സ്വന്തം വീട്ടിലെത്തി ഉച്ചയൂണും കഴിച്ചു സുഖമായുറങ്ങി വൈകുന്നേരം തരംപോലെ സിനിമയ്ക്കോ അമ്പലത്തിലോ ബാറിലോ ചെന്നു സമയം ചിലവാക്കും.
എന്നാല്‍ ദൂരദേശത്തുനിന്നു വരുന്ന ചെറുപ്പക്കാര്‍ ദിവസങ്ങളോളം മാസങ്ങളോളം പണിയുണ്ടെങ്കിലും ഇല്ലെങ്കിലും കമ്പനിപ്പടിയില്‍ തന്നെയുണ്ടാകും. കമ്പനിയില്‍ ജോലിക്കു പെട്ടൊന്നൊരാളെ ആവശ്യംവന്നാല്‍ ആ നേരത്തു ഒരു നാട്ടുകാരനും ഇവിടെയുണ്ടാകാറില്ല. സ്വാഭാവികമായും അന്യദേശക്കാരന് പണിക്കു കേറും.
അന്യനാട്ടുകാരന് ഇവിടെ ആശ്രയം ഈ കമ്പനിയും പാര്‍ട്ടിയോപ്പീസും മാത്രമേ ഉള്ളൂ. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അവെന്റ വീടും പ്രശ്നങ്ങളും സുഖസൗകര്യങ്ങളും കഴിഞ്ഞേ കമ്പനിയെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ.
കുര്യാക്കോ മാഷിന്റെ മുഖത്തേക്കു ചോദ്യഭാവത്തില്‍ നോക്കി.
മാഷിനുത്തരമില്ലായിരുന്നു. അവെന്റ കണ്ടെത്തല്‍ ശരിയാണെന്നും തോന്നി. മറ്റൊന്നും പറയാതെ അദ്ദേഹം വീടു ലക്ഷ്യമാക്കി നടന്നു.
റോഡിന്റെ ഇരുപുറങ്ങളിലും ഉത്തരേന്ത്യന്‍ ടാങ്കര്‍ ലോറികള്‍ നിരന്നു കിടന്നു. പഞ്ചാബ്, ആന്ധ്ര, ഹരിയാന, കര്‍ണാടക രജിസ്ട്രേഷനുകളാണധികവും. ഒരു വീടു പോലെയാണവരുടെ വണ്ടി. എല്ലാ സാമഗ്രികളുമായാണ് സഞ്ചാരം. ആഹാരം പാകം ചെയ്യാനുള്ള അടുപ്പ്, പാത്രങ്ങള്‍ എല്ലാം അതിലുണ്ട്.
വഴിയരുകില്‍ ചപ്പാത്തിയുണ്ടാക്കുന്ന സര്‍ദ്ദാര്‍ജി ഡ്രൈവര്‍മാര്‍ ചിരിക്കുമ്പോള്‍ മിന്നുന്ന സ്വര്‍ണപ്പല്ലുകള്‍!
വണ്ടിപ്പണിക്കാര് അങ്ങനെയാണ്. അവര്‍ക്കു ലോകമെങ്ങും ഒരേ പോലെയാണ്. വീടിനെക്കുറിച്ചുള്ള ആവലാതികളില്ല. ചെല്ലുന്ന സ്ഥലത്ത് പെട്ടെന്ന് പൊരുത്തപ്പെടുന്നു. കമ്പനിപ്പടിയില്‍ നിന്നു തുടങ്ങുന്ന യാത്ര മൂന്നോ നാലോ ദിവസംകൊണ്ടാണ് ലക്ഷ്യത്തിലെത്തുന്നത്. രാവും പകലും ഡ്രൈവറും കിളിയും മാറിമാറി വണ്ടിയോടിക്കും. ഇടയ്ക്ക് ചില പോയിന്റുകളില്‍ വിശ്രമമുണ്ട്. ഇവരെ കാത്തു തുറന്നിരിക്കുന്ന മദ്യക്കടകള്‍ അതിനോടനുബന്ധിച്ച് ചില രതി ഗൃഹങ്ങള്‍. ജീവിതത്തില്‍ അര്‍ത്ഥം വന്നതായി അവര്‍ക്ക് അനുഭവപ്പെടുന്ന ഇത്തരം ബന്ധങ്ങള്‍ക്കപ്പുറം മറ്റൊരുവിധ ആകുലതകളും ആ മുഖങ്ങളിലില്ല.
തനിക്കോ?
സ്കൂളിലെ അലമുറകള്‍. നാട്ടിലെ കല്യാണാടിയന്തിരങ്ങള്‍, പറമ്പിലും പാടത്തുമുള്ള പണി, യൂണിയന് പ്രസിഡന്റു സ്ഥാനമെന്ന മുള്‍ക്കുരിശ്.
ഈ പദവി ഒരു അവഹേളനമായി മാഷിനു തോന്നി. തെന്റ ഗാന്ധിയന്‍ താല്പര്യങ്ങളോ പ്രവര്‍ത്തന രീതിയോ ഈ കമ്പനി രാഷ്ട്രീയത്തിന് ആവശ്യമില്ല. അവിടെ ഒരു ജീര്‍ണ്ണ സംസ്കാരം രൂപപ്പെട്ടിരിക്കുന്നു. ആത്മാര്‍ത്ഥത തൊട്ടു തീണ്ടാത്ത സംസ്കാരങ്ങള്‍.
കുര്യാക്കോയെന്ന തെന്റ പഴയ മടിയനായ വിദ്യാര്‍ത്ഥി യൂണിയന് പ്രവര്‍ത്തനത്തിനു പുതിയ തലങ്ങളും അര്‍ത്ഥങ്ങളും ചാര്‍ത്തുന്നു. യൂണിയന് വഴിവിട്ട് സഞ്ചരിക്കുന്നു. പൊരുത്തക്കേടുകള്‍ നിറഞ്ഞ വഴികള്‍.
സര്‍ദ്ദാര്‍ജി ഡ്രൈവര്‍മാരെപ്പോലെ ഒരു ദിവസമെങ്കിലും ഈ മണ്ണു വിട്ടു മാറി നില്ക്കാന് തനിക്കാവുമോ? വീട്ടിലെ തെന്റ കട്ടിലിലല്ലാതെ താനെവിടെയും അന്തിയുറങ്ങിയിട്ടില്ലല്ലോ? എവിടെപ്പോയാലും എത്ര രാത്രിയായാലും വീട്ടില്‍ തിരിച്ചെത്തണം. തെന്റ മുറിയിലുറങ്ങണം. വെളുപ്പിനുണരുമ്പോള്‍ മുറിയിലെ വസ്തുക്കള്‍ തന്നെ ആദ്യം കാണണം.
തനിക്കൊരു ജീവിത ക്രമമുണ്ട്. രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം കൈത്തലം കണി കാണണം. വിരലുകളുടെ അഗ്രത്തില്‍ ഐശ്വര്യവതിയായി ലക്ഷ്മി കുടികൊള്ളുന്നുണ്ട്. മധ്യത്തില്‍ വിദ്യാദേവത സരസ്വതിയും താഴെ പാര്‍വ്വതിയും സ്ഥിതി ചെയ്യുന്നുവെന്നുള്ള വിശ്വാസം.
രാവിലെ മുങ്ങിക്കുളി നിര്‍ബന്ധം. മുങ്ങുമ്പോള്‍ പുറംഭാഗം നനയണമെന്നുണ്ട്. തോര്‍ത്തുമ്പോള്‍ പുറംതന്നെ ആദ്യം തോര്‍ത്തണം. പിന്നീടു തലയും ശരീരഭാഗവും തുടയ്ക്കുന്നു. മുറ്റത്തെ തുളസിത്തറയ്ക്കു ചുറ്റും മൂന്നു വലത്തുവച്ച്, ഒരു തുളസിയില നുള്ളി ചെവിയില്‍ വയ്ക്കുന്നു.
സന്ധ്യക്ക് വിളക്കു കാണുന്ന കാര്യത്തിലും ചെറിയ ചിട്ടകളുണ്ട്. ഭാര്യ ദേവകി വടക്കുവശത്തു നിന്നു സന്ധ്യാദീപം കൊണ്ടുവരണം. സര്‍പ്പക്കാവിലും വൃക്ഷലതാതികളിലും വിളക്കു കാണിക്കണം. തുളസിത്തറയില്‍ ഒരു തിരി വയ്ക്കണം.
നല്ല ഓട്ടു വിളക്കില്‍ എള്ളെണ്ണയൊഴിച്ചു നാളങ്ങള്‍ ഭംഗിയായി തെളിയിച്ചുനിര്‍ത്തണം. ചൂടില്‍ പഴുത്ത ഓട്ടു വിളക്കില്‍ നിന്നുയരുന്ന എണ്ണ കത്തിയ മണം രോഗപീഡകള്‍ നിയന്ത്രിക്കാന്‍ ശക്തിയുള്ളതാണത്രെ! ഇതെല്ലാം പഴയ ശാസ്ത്രമാണ്. പുതു തലമുറ തിരിച്ചറിയേണ്ട സത്യങ്ങള്‍.
സന്ധ്യാനാമത്തിന് വിഷ്ണുശിവഅഷ്ടലക്ഷ്മി സ്തോത്രവും ഹരിനാമ കീര്‍ത്തനവും മുടക്കാറില്ല.
വീടിനു ചുറ്റും ധാരാളം ഫലവൃക്ഷാദികള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കിഴക്കു കൂവളം, തുളസി, ചെത്തി തുടങ്ങിയവയും പ്ലാവ്, പാല തുടങ്ങിയവ പടിഞ്ഞാറും നാഗമരം വടക്കും, നല്‍പാമരങ്ങളില്‍പ്പെട്ട അത്തി, ഇത്തി, പേരാല്‍, അരയാല്‍ ക്രമമനുസരിച്ച് തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമായി നില്‍ക്കുന്നുണ്ട്. ഇവരെല്ലാം തെന്റ കൂട്ടുകാരാണ്. മനസ്സറിയുന്നവരാണ്.
ഇതു കൂടാതെ ധാരാളം ഔഷധ സസ്യങ്ങളും താന്‍ പലയിടത്തുനിന്നും കൊണ്ടുവന്നു നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൊടുവേലി, ശതാവരി, രാമച്ചം തുടങ്ങി പലതും.
ഭാര്യ ദേവകിയും താനും മാത്രമേ ഇവിടെ താമസമുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം വിശാഖപട്ടണത്താണ്. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തേക്കു വരും. പേരക്കുട്ടികള്‍ രണ്ടും ഈ പറമ്പിലൂടെ ഓടിക്കളിച്ചു നടക്കും.
അവരെല്ലാം തിരിച്ചു പോയിക്കഴിഞ്ഞാല്‍ ഭാര്യയു താനും തനിച്ചാവും. പിന്നെ ഈ മരങ്ങളും പാടങ്ങളും മാത്രമാവും കൂട്ടിന്.
ചിന്തയുടെ ലോകത്തുനിന്നുണര്‍ന്നു ചുറ്റുപാടുകള്‍ കണ്ണോടിച്ചപ്പോള്‍ വീട്ടിലെത്താറായിരുന്നു. അകലെ എണ്ണക്കമ്പനിയുടെ െസൈറണ്‍ ഗ്രാമത്തിലെ ഓരോരുത്തരുടെയും കാതുകളെ തുളച്ചു കയറിയിറങ്ങിപ്പോയി.
പിന്നീട് യന്ത്രങ്ങളുടെ ഇരമ്പം മാത്രം ബാക്കിയായി.
ഏതോ കൂറ്റന്‍ രാക്ഷസ്സന് വിശന്നിരുന്നു മുരങ്ങുന്നതുപോലെ.
Labels:
Ambalamedu,
Karimugal,
Karimukal,
Sadas,
Sadasivan ambalamedu,
Sadasivanambalamedu
Subscribe to:
Posts (Atom)